Month: September 2022

‘വെള്ളരിക്കാപ്പട്ടണം’ സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തും.

പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്നവയായിരുന്നു.

ഈ ചിത്രം മലയാള സിനിമക്ക് ഇതുവരെ പരിചിതമല്ലാത്ത ആശയമാണ് പങ്കുവെക്കാന്‍ ശ്രമിക്കുന്നത്.
തീര്‍ച്ചയായും ഈ സിനിമ കാണുന്നവര്‍ അവരുടെ സ്വന്തം ജീവിതത്തിലേക്ക് ആ ആശയത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.

ചുരുക്കം അണിയറ പ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തില്‍ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷന്‍ ഷൂട്ടിംഗ് എന്ന രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്നത്തെ തലമുറയുടെ അലസതയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. ജീവിത വഴിയിലെ വിജയപാതകളെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’.

പ്രണയം, സൗഹൃദം, ആത്മബന്ധങ്ങള്‍ എല്ലാം ചിത്രം ഒപ്പിയെടുത്തിട്ട് ഉണ്ട്. സ്നേഹാര്‍ദ്രമായ രണ്ട് പ്രണായനുഭവങ്ങള്‍ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘പളുങ്ക്’, ‘ഛോട്ടാ മുംബൈ’, ‘മായാവി’, ‘മാടമ്പി’, ‘ഹലോ’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.

ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഒരു പ്രശസ്ത എടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ്.

യുവനടിമാരായ ജാന്‍വി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാര്‍.
ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

 

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക എന്നീവര്‍ക്ക് പുറമേ ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, എന്നീ പ്രശസ്തരും ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ് എന്നീവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബാനര്‍- മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്, സംവിധാന സഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന. മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍. സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്. ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി.

ആത്മാവില്‍ പെയ്തിറങ്ങിയ ‘മഴയായി മോഹനം’

ഫിദ-
കൊച്ചി: ജീവിതത്തിന്റെ കൈപ്പേറിയ അനുഭവങ്ങള്‍ക്കിടയില്‍ തളര്‍ന്നുപോയ ഒരച്ഛനും മകള്‍ക്കും ഉണര്‍ത്തുപാട്ടിലൂടെ പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ആല്‍ബം സംഗീത പ്രേമികളുടെ മനസ്സ് കീഴടക്കി ജൈത്രയാത്ര തുടരുന്നു. ഡോ. സി. മോഹന്‍കുമാറും ഡോ. ശാലിനി ഭാസ്‌കറും ചേര്‍ന്ന് നിര്‍മ്മിച്ച് രാജേഷ് കെ രാമന്‍ സംവിധാനം ചെയ്ത ‘മഴയായ് മോഹനം’ എന്ന സംഗീത ആല്‍ബമാണ് പ്രേക്ഷകമനസ്സില്‍ അവിസ്മരണീയമായ അനുഭൂതി പടര്‍ത്തുന്നത്. മനോരമ മ്യൂസിക് സോംഗ്‌സ് യൂ ട്യൂബ് ചാനലാണ് ആല്‍ബം പുറത്തിറക്കിയത്.

മഴ ജീവിതത്തിന്റെ ഏത് തരത്തിലുള്ള വികാരത്തെയും ഉത്തേജിപ്പിക്കാനും ആശ്വാസമേകാനും സഹായിക്കുന്ന പ്രകൃതിയുടെ അനുഗ്രഹമാണ്. മഴയുടെ പശ്ചാത്തലത്തിലാണ് ഈ ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഭാര്യയെ നഷ്ടപ്പെട്ട യുവാവിനും അമ്മയെ നഷ്ടപ്പെട്ട മകള്‍ക്കും ഉണര്‍ത്തുപാട്ടിലൂടെ ഓര്‍മ്മകള്‍ തഴുകിയെത്തുമ്പോള്‍ മഴ അയാള്‍ക്ക് ഭാര്യയുടെ സാമീപ്യവും കുട്ടിക്ക് അമ്മയുടെ സ്നേഹ സ്പര്‍ശനവുമായി ഇവിടെ അനുഭവേദ്യമാവുന്നു.

വ്യത്യസ്തമായ തുടക്കമാണ് ഈ ആല്‍ബത്തിന്റെ പ്രത്യേകത. മൂകാംബിക ക്ഷേത്രത്തില്‍ നൃത്ത അരങ്ങേറ്റത്തിനായി മകളെ കൊണ്ടുപോകുന്നതിന് മുമ്പായി തറവാട്ട് വീട്ടിലെത്തുന്ന അച്ഛനും മകളും. അവരുടെ കൊച്ചു സംഭാഷണങ്ങളില്‍ നിന്ന് അക്കാര്യം മനസ്സിലാവും. ചിണുങ്ങി പെയ്യുന്ന മഴ പെരുമഴയുടെ ലക്ഷണമാണ്. ആല്‍ബത്തിന്റെ തുടക്കത്തിന് ചാറ്റല്‍മഴയുടെ അന്തരീക്ഷം നല്‍കിയത് ഏറെ ഉചിതമായി തോന്നി. തുടര്‍ന്ന് നാലുകെട്ടിന്റെ അകത്തളത്തില്‍ പ്രവേശിക്കുന്നതോടെ സംഗീതമഴയുടെ ആറാട്ടും തുടങ്ങുകയായി.

കുട്ടിയുടെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മൂകാംബികയിലെ നൃത്ത അരങ്ങേറ്റം. പക്ഷെ അത് കാണാനുള്ള ഭാഗ്യം ആ അമ്മക്കുണ്ടായില്ല. പക്ഷെ പെട്ടിയില്‍ സൂക്ഷിച്ച ചിലങ്ക അണിയുന്നത് മുതല്‍ അമ്മയുടെ സാന്നിധ്യം കുട്ടിക്കും ഭാര്യയുടെ സാമീപ്യം അയാള്‍ക്കും അനുഭവിക്കാനാവുന്നത് കാണുന്നവരുടെ മനസ്സിനും കുളിര്‍മ്മയേകുന്ന കാഴ്ചയാണ്. നാലുകെട്ടിന്റെ പശ്ചാത്തലത്തില്‍ അതിമനോഹരമായ നൃത്തവും ജാടകളില്ലാത്ത ചമയങ്ങളും പ്രേക്ഷക മനസ്സിനെ പെട്ടെന്ന് കീഴടക്കുന്നു.

അച്ഛന്റെ താളം പിടുത്തത്തില്‍ മകള്‍ സുന്ദരമായി നൃത്തം ചെയ്യുമ്പോള്‍ അദൃശ്യമായി അമ്മയെയും സംവിധായകന്‍ രംഗത്തേക്ക് കൊണ്ടുവരുന്നത് പാട്ടിനെ നെഞ്ചോട് ചേര്‍ത്ത ഒരു കുടുംബത്തിന്റെ അതിമനോഹരമായ ചിത്രമാണ് പ്രേക്ഷകന് നല്‍കുന്നത്. സന്ധ്യാ നേരത്ത് നിറവിളക്കിന്റെ പശ്ചാത്തലത്തിലും നൃത്തം അവതരിപ്പിച്ച രീതി മികച്ചു നിന്നു. ഒടുവില്‍ പുലരാന്‍ നേരത്ത് മൂകാംബികയിലേക്കുള്ള യാത്രയോടെ ആല്‍ബം അവസാനിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സിലും ആ ഗാനവീചികള്‍ അലയടിക്കുകയാണ്.

അണിയറ ശില്‍പ്പികള്‍-സംഗീത സംവിധായകനും ഗായകനും: സതീഷ് നായര്‍. വരികള്‍: ജയലക്ഷ്മി ജീവന്‍, ആശയവും സംവിധാനവും: രാജേഷ് കെ രാമന്‍, നൃത്തം: ജാനകി മോഹന്‍, ഡോ. ലക്ഷ്മി വിവേക്. നിര്‍മ്മാതാക്കള്‍: ഡോ. സി. മോഹന്‍കുമാര്‍, ഡോ. ശാലിനി ഭാസ്‌കര്‍,
ക്യാമറ: മണികണ്ഠന്‍ വടക്കഞ്ചേരി. കൊറിയോഗ്രഫി: ഡോ. കലാമണ്ഡലം സുഗന്ധി പ്രഭു, വിനീത് കുമാര്‍. പ്രോഗ്രാമിംഗ് ആന്റ് അറേന്‍ജ്‌മെന്റ്: ശശി കുമാര്‍, പെര്‍ഫെക്റ്റ് പിച്ച്. പര്‍ക്യൂഷന്‍സ്, റെക്കോര്‍ഡിംഗ് ആന്റ് മിക്‌സിംഗ്: സന്തോഷ് എറവങ്കര. തബല: വിപിന്‍ മനോഹര്‍. ഓടക്കുഴല്‍: വിനോദ് ചന്ദ്ര മേനോന്‍. വീണ: നനോജ്. എഡിറ്റിംഗ്: രാഗേഷ് നാരായണന്‍. ആര്‍ട്ട്: പ്രവി ജപ്‌സി. മേക്കപ്പ്: ജസീന കടവില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുനീഷ് ശ്രീനിവാസ്. അസ്സോസിയേറ്റ് ക്യാമറ: വിഷ്ണു എസ് പൈ. സെകന്റ് യൂണിറ്റ് ക്യാമറ: ലാല്‍ ശങ്കര്‍ എന്‍ ഗോപി, അഭിജിത് ഗോപിനാഥ്. അസ്സോസിയേറ്റ് ഡയറക്ടര്‍: നിധീഷ് ഇരിട്ടി. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്: ദേവദാസ് എല്‍ പി, കാവ്യ തമ്പി. ഡിസൈന്‍: സിജിന്‍ കെ എസ്, D.Iപോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ: 7th Door, കൊച്ചി, VFX: നിതിന്‍ നന്ദകുമാര്‍, ബാനര്‍: രാഗമുദ്ര ആര്‍ട്‌സ്, റിലീസ് ആന്റ് കണ്ടന്റ് ഓണര്‍: മനോരമ മ്യൂസിക്.