ഷാജി കൈലാസിന്റെ വരവില്‍ മുരളി ഗോപിയുടെ മേടയില്‍ കൊച്ച് എന്ന ‘കൊച്ചേട്ടന്‍’

ഷാജി കൈലാസിന്റെ വരവില്‍ മുരളി ഗോപിയുടെ മേടയില്‍ കൊച്ച് എന്ന ‘കൊച്ചേട്ടന്‍’

അഭിനേതാവ്, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ് മുരളി ഗോപി.
നിരനിരയായി അഭിനയിക്കുന്ന ഒരു നടനല്ല ഇദ്ദേഹം. അഭിനയ രംഗത്ത് ഇടക്കെക്കെ മാത്രമേ ഇദ്ദേഹത്തെ കാണാന്‍ കഴിയുകയുള്ളൂ. ആ സാന്നിദ്ധ്യം അവിസ്മരണീയമാക്കുവാന്‍ പോരുന്ന തന്റെ ഒരു കൈയ്യൊപ്പ് ആകഥാപാത്രങ്ങളിലൂടെ പതിപ്പിക്കുവാനും പരമാവധി ശ്രമിക്കാറുണ്ട്.

തിരക്കഥാരംഗത്തും മുരളിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നിറഞ്ഞതാണ്.
മുരളിയുടെ തിരക്കഥയിലൂടെയാണ് മലയാളത്തിലെ എക്കാലത്തേയും മെഗാസിനിമകളായ ലൂസിഫറും എംബുരാനും പിറന്നത്.

വൈവിദ്ധ്യമായ പ്രമേയം കൊണ്ടും, കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും ശ്രദ്ധേയമായ മറ്റു ചിത്രങ്ങളാണ് ലഫ്റ്റ് റൈറ്റ് ലെഫ്റ്റ്, രസികന്‍, കമ്മാര സംഭവം, ഈ അടുത്ത കാലത്ത്, ടിയാന്‍ തുടങ്ങിയവ.

താന്‍ തിരക്കഥ രചിച്ചവയില്‍ അപൂര്‍വ്വം ചിത്രങ്ങളിലേ മുരളി ഗോപി അഭിനയിച്ചിട്ടുള്ളുതാനും.

ദൃശ്യം രണ്ടിലും, മൂന്നിലും തോമസ് ബാസ്റ്റ്യന്‍ എന്ന പൊലീസ് കഥാപാത്രത്തെ മുരളി ഗോപി അവിസ്മരണീയമാക്കി.

കൂര്‍മ്മബുദ്ധിക്കാരനായ ജോര്‍ജ് കുട്ടിയെ അതിസൂഷ്മതയോടെ പൂട്ടാന്‍ മറുതന്ത്രങ്ങള്‍ ഒരുക്കുന്ന തോമസ് ബാസ്റ്റ്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ കൗതുകം പകരുന്നു.
ഇപ്പോഴിതാ ‘മേടയില്‍ കൊച്ച്’. എന്ന ‘കൊച്ചേട്ടനായി മുരളി ഗോപി വീണ്ടും അരങ്ങുതകര്‍ക്കാന്‍ എത്തുകയാണ്.

കൊമേഴ്‌സ്യല്‍ സിനിമയുടെ വക്താവായ ഷാജി കൈലാസ് ഒരുക്കുന്ന ‘വരവ്’ എന്ന ചിത്രത്തിലാണ് മുരളി ഗോപി ‘മേടയില്‍ കൊച്ച്’ എന്ന കഥാപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്.

ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജി നിര്‍മ്മിക്കുന്ന ഈ ചിത്രം, മധ്യതിരുവതാംകൂറിന്റെയും, മലഞ്ചരക്കിന്റെ ഗന്ധമുള്ള ഹൈറേഞ്ചിന്റേയും
രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ഫുള്‍ ആക്ഷന്‍ പാക്ക്ട് ചിത്രമാണ്.

ഒരു നാടിനെ സമ്പത്തു കൊണ്ടും ആളും അര്‍ത്ഥവും കൊണ്ടും കൈവെള്ളയിലൊതുക്കിയ ഒരു പ്ലാന്റെര്‍.

നാടിന്റെ ഹൃദയത്തുടിപ്പുകളെ തന്റെ ഉള്ളം കൈയ്യിലൂടെ മേടയില്‍ കൊച്ചാണ് നിയന്ത്രിക്കുന്നതെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

വെളുത്ത നീണ്ട ജൂബ്ബായും, മുണ്ടും അണിഞ്ഞ് ഇടക്ക് ആവശ്യം വന്നാല്‍ നീണ്ട നിറതോക്കുമായിട്ടാണ് കൊച്ചിനെ കാണാന്‍ കഴിയുക.

സൗമ്യമായ ഭാഷയില്‍ മാത്രം സംസാരിക്കുന്ന മേടയില്‍ കൊച്ചിന്റെ ഉള്ളറിയുന്നവര്‍ ചുരുക്കം.

തന്റെ അധീനതയിലേക്ക് ‘കാട്ടുങ്കല്‍ പോളച്ചന്‍’ എത്തുന്നതോടെയാണ് മേടയില്‍ കൊച്ചിന്റെ ജീവിതം ഏറെ സംഘര്‍ഷഭരിതമാകുന്നത്.

പോളച്ചന്‍ പത്തു ദിവസത്തെ പരോളില്‍ ഇറങ്ങി എന്നു കേട്ടപ്പോള്‍ കൊച്ചിന്റെ പ്രതികരണം ശ്രദ്ധിച്ചാല്‍ മതി ഇവര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടന്നന്ന് മനസ്സിലാക്കാന്‍.

‘കുറച്ചു നാളായി വല്യ പ്രശ്‌നങ്ങളില്ലാതെ പോകുകയായിരുന്നു.’ ഇതായിരുന്നു മേടയില്‍ കൊച്ചിന്റെ പ്രതികരണം.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തം. പോളച്ചന്റെ സാന്നിദ്ധ്യം പല പ്രബലന്മാരുടേയും മന:സമാധാനം കെടുത്തുന്നു.

പോളച്ചന്റെ പത്തു ദിവസത്തെ പരോള്‍ ആ നാടിനെ സംഘര്‍ഷത്തിലേക്കു നയിക്കുകയാണ്… പോളച്ചന്റെ ഒന്നൊന്നര ‘വരവ്’.

ഷാജി കൈലാസ് ആലോഷമാക്കുകയാണിവിടെ.

പോളച്ചനും മേടയില്‍ കൊച്ചും നേര്‍ക്കുനേര്‍ വരുമ്പോഴാണ് വരവ് എന്നചിത്രത്തിന് പുതിയ വഴിത്തിരിവുകളും സമ്മാനിക്കുന്നത്.

കണ്ണില്‍ കത്തുന്ന പ്രതികാരവുമായി എത്തുന്ന പോളച്ചനായി ജോജു ജോര്‍ജ് അരങ്ങുതകര്‍ക്കുന്നു.

കാമ്പുള്ള ഒരു കഥയുടെ പിന്‍ബലത്തിലൂടെ മികച്ച ആക്ഷന്‍ പാക്ക്ട് ചിത്രമായിട്ടാണ് വരവിനെ ഷാജി കൈലാസ് അവതരിപ്പിക്കുന്നത്.

എഴുതിയ തിരക്കഥകളില്‍ മഹാഭൂരിപക്ഷവും വന്‍ വിജയങ്ങളായിട്ടുള്ള തിരക്കഥാകൃത്തായ എ.കെ സാജനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഈ എട്ട് അക്ഷനുകളും എട്ട് ആക്ഷന്‍ കോരിയോ ഗ്രാഫേഴ്‌സാണ് ഒരുക്കിയിരിക്കുന്നത്.
ഇത്രയും അക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ഒരു ചിത്രത്തിനു വേണ്ടി ഒത്തുചേരുന്ന ആദ്യ ചിത്രവുമായിരിക്കും ‘വരവ്’.

ജോജു ജോര്‍ജിനും മുരളി ഗോപിക്കും പുറമേ ബാബുരാജ്, ബൈജു സന്തോഷ്, ദീപക് പറമ്പോള്‍, സാനിയ ഇയ്യപ്പന്‍, ശ്രീജിത്ത് രവി, അഭിമന്യു, ഷമ്മി തിലകന്‍, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണന്‍ എന്നിവരും പ്രധാന താരങ്ങളാണ്.

സുകന്യ, വിന്‍സി അലോഷ്യസ്, വാണി വിശ്വനാഥ് എന്നീ പ്രമുഖ നടിമാരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു.

എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ്- ജോമി ജോസഫ്, രാഹുല്‍ റെജി, ഛായാഗ്രഹണം- എസ്. ശരവണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, കലാസംവിധാനം-
സാബു റാം, മേക്കപ്പ്- സജി കാട്ടാക്കട, കോസ്റ്റ്യൂം ഡിസൈന്‍- സമീരസനിഷ്, സ്റ്റില്‍സ്- ഹരി തിരുമല, ചീഫ് അസസിയേറ്റ് ഡയറക്ടര്‍- സ്യമന്തക്
പ്രദീപ്, പ്രൊഡക്ഷന്‍ മാനേജേര്‍സ്- ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്.

മൂന്നാര്‍, കാന്തല്ലൂര്‍, തേനി, വാഗമണ്‍, മുണ്ടക്കയം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.
– വാഴൂര്‍ജോസ്.
Online PR – CinemaNewsAgency.Com

Post Your Comments Here ( Click here for malayalam )
Press Esc to close