ഡിജിറ്റലാക്കി ഒടുവില്‍ ‘പണി’ തരല്ലേ! യുപിഐ ഫീസില്‍ പുകഞ്ഞ് വ്യാപാരികള്‍

ഡിജിറ്റലാക്കി ഒടുവില്‍ ‘പണി’ തരല്ലേ! യുപിഐ ഫീസില്‍ പുകഞ്ഞ് വ്യാപാരികള്‍

ജനങ്ങളെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിച്ച ശേഷം യുപിഐ (UPI) സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കുത്തക കമ്പനികളെ സഹായിക്കാനാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ വി. ഗോപിനാഥന്‍ ആരോപിച്ചു. ചെറുകിട വ്യാപാരികളെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കത്തിനെതിരെ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിതരണക്കാരില്‍ നിന്ന് മൊത്തചില്ലറ വ്യാപാരികളിലേക്കും തുടര്‍ന്ന് ഉപഭോക്താവിലേക്കും എത്തുന്ന ഉല്‍പന്നങ്ങളുടെ ഓരോ കൈമാറ്റത്തിലും യുപിഐ ഫീസ് നല്‍കേണ്ടി വരുന്നത് ചെറുകിട മേഖലയ്ക്ക് താങ്ങാനാകില്ല.

അധിക ഫീസ് ഭാരം നേരിട്ട് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കില്ല. ഇത് വ്യാപാരത്തെ ബാധിച്ചാല്‍ ഡിജിറ്റല്‍ രീതി ഉപേക്ഷിച്ച് പഴയതുപോലെ പണമിടപാടുകളിലേക്ക് (Cash Transactions) മടങ്ങാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകും.

പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഫീസ് ജനങ്ങളെ ബാധിക്കില്ലെന്നും തീരുമാനം താത്കാലികമാണെന്നും പറഞ്ഞ് ധനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിയമം നടപ്പാക്കാനാണ് കേന്ദ്ര നീക്കം.

സംസ്ഥാനത്തെ വ്യാപാരികളെ കടുത്ത തകര്‍ച്ചയിലേക്ക് തള്ളിവിടുന്ന ഈ ഗൗരവതരമായ വിഷയത്തില്‍, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close