റഷ്യയില്‍ ഇന്ധനക്ഷാമം രൂക്ഷം; പ്രധാന ഇന്ധന വിതരണക്കാരനായി ഇന്ത്യ

റഷ്യയില്‍ ഇന്ധനക്ഷാമം രൂക്ഷം; പ്രധാന ഇന്ധന വിതരണക്കാരനായി ഇന്ത്യ

റഷ്യയില്‍ ആഭ്യന്തര ഇന്ധനക്ഷാമം രൂക്ഷമായതോടെ, അങ്ങോട്ടേക്ക് ഗ്യാസോലിന്‍ എത്തിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഏകദേശം 1 ദശലക്ഷം ബാരല്‍ ഇന്ധനമാണ് ഇന്ത്യ റഷ്യയിലേക്ക് അയച്ചത്. ഓഗസ്റ്റില്‍ റഷ്യയുടെ കടല്‍മാര്‍ഗ്ഗമുള്ള ഗ്യാസോലിന്‍ ഇറക്കുമതി പ്രതിദിനം 1,25,000 ബാരല്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. തുര്‍ക്കി, മൊറോക്കോ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും ഈ ഇന്ധന വിതരണത്തില്‍ പങ്കാളിയായത്.

ഗുജറാത്തിലെ നയാര എനര്‍ജിയുടെ വാഡിനാര്‍ റിഫൈനറിയില്‍ നിന്നാണ് റഷ്യയിലേക്കുള്ള ഗ്യാസോലിന്റെ ഭൂരിഭാഗവും കയറ്റി അയച്ചത്. ഈ റിഫൈനറിയുടെ പകുതി ഉടമസ്ഥത റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്‌നെഫ്റ്റിനാണ്.

ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങി അത് ശുദ്ധീകരിച്ച് നിര്‍മ്മിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇപ്പോള്‍ റഷ്യയിലേക്ക് തന്നെ തിരികെ അയക്കുന്നത്. ഫെബ്രുവരിയില്‍ പ്രതിദിനം 1 ദശലക്ഷം ബാരലായിരുന്ന റഷ്യന്‍ ക്രൂഡ് ഇറക്കുമതി, ജൂണ്‍ജൂലൈ മാസങ്ങളില്‍ പ്രതിദിനം 2.6 ദശലക്ഷം ബാരലിലധികമായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ക്രൂഡ് ഓയിലിന്റെ പകുതിയിലധികവും റഷ്യയില്‍ നിന്നുള്ളതായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close