ഗായത്രി
തിരു: ജി.എസ്.ടി സംസ്ഥാന വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി കാരണം വിദേശ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. ജി.എസ്.ടി നിലവില്‍ വന്നശേഷമുള്ള ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്കു പ്രകാരമാണിത്. എന്നാല്‍, ജി.എസ്.ടി നിരക്ക് കുറച്ചശേഷം നേരിയ മാറ്റമുണ്ടായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
വിദേശീയരുടെ വരവില്‍ വലിയ കുറവ് നേരിടുന്ന വേളയിലാണ് ജി.എസ്.ടിയുടെ പ്രഹരം കൂടിയുണ്ടായത്. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.23 ശതമാനം വിദേശികളാണ് കേരളത്തിലേക്ക് വന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5.23 ശതമാനമായിരുന്നിടത്താണ് ഈ സ്ഥിതി. മദ്യത്തിന്റെ ലഭ്യതക്കുറവാണ് വിദേശീയരുടെ കുറവിന് കാരണമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് 2017ല്‍ ഉണ്ടായത്.
തൊട്ടു മുമ്പത്തെ വര്‍ഷം ആറു ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയിരുന്നതെങ്കില്‍ 2017ല്‍ 11.03 ശതമാനമായി ഉയര്‍ന്നു. കേരളത്തില്‍ താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നവരെ മാത്രമാണ് സഞ്ചാരികളായി കണക്കാക്കുന്നത്.