സിന്‍ഡിക്കേറ്റ് ബാങ്കിലും 1500 കോടിയുടെ ക്രമക്കേടെന്ന് പരാതി

സിന്‍ഡിക്കേറ്റ് ബാങ്കിലും 1500 കോടിയുടെ ക്രമക്കേടെന്ന് പരാതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: യെസ് ബാങ്കിന് പിന്നാലെ സിന്‍ഡിക്കേറ്റ് ബാങ്കിലും പ്രതിസന്ധിയുണ്ടെന്ന സൂചന നല്‍കി ജീവനക്കാരുടെ പരാതി. ക്രമവിരുദ്ധമായി 1500 കോടി രൂപ വായ്പ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയെന്ന പരാതിയാണ് തൊഴിലാളി യൂണിയനുകള്‍ കേന്ദ്ര ധനമന്ത്രിക്ക് നല്‍കിയത്.
സിന്‍ഡിക്കേറ്റ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ എസ്.കൃഷ്ണന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേലുദ്യോഗസ്ഥനായ എസ്.രാജഗോപാലന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിന് ക്രമവിരുദ്ധമായി വായ്പ അനുവദിച്ചുവെന്നാണ് ആരോപണം. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന ശ്രേയിയെന്ന സ്ഥാപനത്തിനായാണ് വായ്പ നല്‍കിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളിലെല്ലാം ശ്രേയി ഏറെ പിന്നിലായിട്ടും വായ്പ അനുവദിച്ചുവെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. 33 രൂപയുണ്ടായിരുന്ന ശ്രേയിയുടെ ഓഹരി മൂല്യം ഇപ്പോള്‍ ആറ് രൂപയാണ്. യെസ് ബാങ്കിന് ശേഷം മറ്റൊരു ബാങ്ക് കൂടി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കയാണ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് ഉയരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close