ഇന്ത്യന്‍ ഓഹരി വിപണികളിലേക്ക് വിദേശ കമ്പനികളുടെ ഒഴുക്ക്

ഇന്ത്യന്‍ ഓഹരി വിപണികളിലേക്ക് വിദേശ കമ്പനികളുടെ ഒഴുക്ക്

ഫിദ-
കൊച്ചി: കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് കിട്ടയതിന്റെ ആഹല്‍ദവുമായി ഓഹരി വിപണി മുന്നേറ്റം തുടരുന്നു. സെന്‍സെക്‌സ് 1075 പോയിന്റ് ഉയര്‍ന്ന് 39,090ലും നിഫ്റ്റി 326 പോയിന്റ് നേട്ടവുമായി 11,600ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്‌സ് 1921 പോയിന്റും നിഫ്റ്റി 569 പോയിന്റും മുന്നേറിയിരുന്നു. ഇരു സൂചികകളുടെയും കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും മികച്ച ഏകദിന നേട്ടമായി അത്.
ബജാജ് ഫിനാന്‍സ്, എല്‍ ആന്‍ഡ് ടി., ഏഷ്യന്‍ പെയിന്റ്‌സ്, ഐ.ടി.സി., കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് കുതിപ്പിന് നേതൃത്വം കൊടുത്ത പ്രമുഖ ഓഹരികള്‍. സമ്പദ്‌വളര്‍ച്ചക്ക് ഉണര്‍വേകാനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്ര് നികുതിയിളവ് പ്രഖ്യാപിച്ചത്. നിലവിലെ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി നികുതി കുറഞ്ഞു. പുതിയ കമ്പനികളുടെ നികുതി 25ല്‍ നിന്ന് 15 ശതമാനവുമാക്കി.
ലാഭത്തിന്മേലുള്ള നികുതി കുറക്കുകയും വിദേശ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്കുമേല്‍ (എഫ്.പി.ഐ) ഏര്‍പ്പെടുത്തിയ സൂപ്പര്‍ സര്‍ചാര്‍ജ്, മൂലധന നേട്ട നികുതി എന്നിവ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. നികുതി ബാധ്യത ഒഴിവായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം 36 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ എഫ്.പി.ഐകള്‍ വാങ്ങി.
കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സെന്‍സെക്‌സിലെ നിക്ഷേപകര്‍ കൊയ്ത നേട്ടം 10.35 ലക്ഷം കോടി രൂപയാണ്. ഇന്നലെ മാത്രം 3.52 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. സെന്‍സെക്‌സിന്റെ മൂല്യം 145.37 ലക്ഷം കോടി രൂപയില്‍ നിന്ന് 148.89 ലക്ഷം കോടി രൂപയായാണ് ഇന്നലെ ഉയര്‍ന്നത്.
ഓഹരികളിലേക്ക് നിക്ഷേപത്തിന്റെ ഒഴുക്ക് തുടങ്ങിയത് രൂപക്കും നേട്ടമായി. ഇന്നലെ ഡോളറിനെതിരെ ഒരു പൈസ ഉയര്‍ന്ന് 70.93ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. വെള്ളിയാഴ്ച രൂപ 40 പൈസയുടെ നേട്ടമുണ്ടാക്കിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം വീണ്ടും എന്‍.ഡി.എ ഉറപ്പിച്ചതിനെ ആഘോഷവുമായി കഴിഞ്ഞ മേയ് 23ന് സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 40,000 പോയിന്റ് ഭേദിച്ചിരുന്നു. നിഫ്റ്രി 12,000വും മറികടന്നു. കോര്‍പ്പറേറ്റ് നികുതിയിളവ്, കുറഞ്ഞ പലിശഭാരം, സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ എന്നിവയുടെ കരുത്തില്‍ അടുത്ത ജൂണിനകം സെന്‍സെക്‌സ് 45,000 കടന്നേക്കുമെന്ന് പ്രമുഖ വിദേശ ധനകാര്യ സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു. നിഫ്റ്റി മാര്‍ച്ചോടെ 13,000വും കടക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close