സൗദി സന്ദര്‍ശക വിസ ഫീസിളവ് പ്രാബല്യത്തില്‍

സൗദി സന്ദര്‍ശക വിസ ഫീസിളവ് പ്രാബല്യത്തില്‍

അളക ഖാനം
റിയാദ്: സൗദി അറേബ്യയിലേക്ക് സന്ദര്‍ശക വിസ ഫീസില്‍ വന്‍ഇളവ് പ്രാബല്യത്തില്‍. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച ഫീസാണ് കുത്തനെ കുറച്ചത്. നിലവിലുണ്ടായിരുന്ന 2000 റിയാലിന് പകരം 305 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി കഴിഞ്ഞ ദിവസം മുതല്‍ ഈടാക്കിയതെന്ന് ട്രാവല്‍ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ സൗദി അധികൃതര്‍ ഇതു സംബന്ധിച്ച വിവിരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. പുതിയ ഫീസ് പ്രകാരം സിംഗിള്‍ വിസിറ്റ് വിസക്ക് 7500 രൂപയും ആറ് മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 17900 രൂപയും രണ്ട് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 25,500 രൂപയും മതി. നേരത്തെ മൂന്ന് മാസത്തേക്ക് സിംഗിള്‍ വിസിറ്റ് വിസക്ക് 40,000 രൂപയോളം ഫീസിനത്തില്‍ മാത്രം ചെലവ് വരുമായിരുന്നു.
2016 ഒക്ടോബറിലാണ് സൗദിയിലേക്ക് സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നുമാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു ഫീസ്.ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പ് അനുസരിച്ച് ഇനി മുതല്‍ 300350 റിയാലാകും ഇതിനുള്ള ഫീസ്. കേരളത്തില്‍ സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിംഗിനും ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ചതായി ട്രാവല്‍ ഏജന്റുമാര്‍ അറിയിച്ചു. ആറ് മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. വിസ നിരക്ക് കുടിയതോടെ 2016 നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ് നടന്നിരുന്നത്.
വിസിറ്റിംഗ് വിസക്ക് ചെലവ് കുത്തനെ കുറഞ്ഞതോടെ സൗദിയില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് ആശ്രിതലെവി വേണ്ട എന്നതിനാല്‍ പ്രവാസികള്‍ കുടുംബത്തെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ സാധ്യത ഏറെയാണ്. ഇത് വ്യാപാര മേഖലയിലും വലിയ ഉണര്‍വ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കനത്ത ആശ്രിതലെവി അടക്കേണ്ടതിനാല്‍ സൗദിയില്‍ കുടുംബത്തോടെ താമസിച്ച പ്രവാസികള്‍ കൂട്ടത്തോടെ നാടണയാന്‍ തുടങ്ങിയിരുന്നു. ഇത് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും വ്യാപാര മേഖലയിലും വലിയ മാന്ദ്യം സൃഷ്ടിച്ചിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close