കൃഷ്ണമൃഗ വേട്ട; സല്‍മാന്‍ ഖാന് ജാമ്യം

കൃഷ്ണമൃഗ വേട്ട; സല്‍മാന്‍ ഖാന് ജാമ്യം

അളക ഖാനം
ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലും രണ്ട് പേരുടെ ആള്‍ജാമ്യത്തിലുമാണ് താരത്തെ ജയിലില്‍ നിന്ന് മോചിപ്പിക്കുക. ജയിലില്‍ സുരക്ഷ ഭീഷണിയുണ്ടെന്ന് സല്‍മാന്‍ കോടതിയില്‍ വാദിച്ചു.
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളില്‍ കൃത്രിമം ഉണ്ടെന്ന വാദവും സല്‍മാന്‍ ഉയര്‍ത്തിയിരുന്നു. കൃഷ്ണമൃഗങ്ങളുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വൈരുധ്യമുണ്ടെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടും പ്രതിഭാഗം സ്വീകരിച്ചിരുന്നു.
സല്‍മാന്‍ തോക്കുപയോഗിച്ചതിന് തെളിവില്ലെന്നും ദൃക്‌സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ കീഴ്‌കോടതിയോട് സെഷന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നു.
സല്‍മാന്റെ സഹോദരിമാരായ അല്‍വീര, അര്‍പിത, അംഗരക്ഷകന്‍ ഷേര തുടങ്ങിയവര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയിരുന്നു. 19 വര്‍ഷം പഴക്കമുള്ള കേസില്‍ കഴിഞ്ഞദിവസമാണ് ജോധ്പുര്‍ റൂറല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. പ്രതി ചേര്‍ക്കപ്പെട്ടിരുന്ന താരങ്ങളായ സെയ്ഫ് അലിഖാന്‍, തബു, നീലം കോത്താരി, സൊണാലി ബേന്ദ്ര എന്നിവരെ കുറ്റമുക്തരാക്കിയിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close