ഗായത്രി-
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലേക്ക് മാറ്റുന്നതില്‍ ആശങ്ക പൂണ്ട് ബാങ്കുകള്‍. ശമ്പളം അടിസ്ഥാനമാക്കി നല്‍കിയ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ചയോ തടസമോ നേരിടുമോ എന്നതാണ് ആശങ്ക. ഈ പശ്ചാത്തലത്തില്‍ വിവിധ ബാങ്കുകള്‍ സര്‍ക്കാര്‍ ജീവനക്കാരായ, വായ്പയെടുത്ത ഇടപാടുകാരെ സമീപിച്ചു തുടങ്ങി. ട്രഷറിയില്‍നിന്ന് വായ്പ തിരിച്ചടവിനുള്ള തുക എല്ലാ മാസവും കൃത്യമായി ബാങ്കിലേക്ക് മാറ്റുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നാണ് ഇടപാടുകാരോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള അക്കൗണ്ട് ഏറ്റവുമധികമുള്ള എസ്.ബി.ഐ അതിന്റെ ഇടപാടുകാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
ജൂലൈ ഒന്ന് മുതല്‍ ശമ്പളം ട്രഷറിയിലേക്ക് മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ 43 വകുപ്പുകളുടെ ശമ്പളമാണ് മാറ്റിയത്. ക്രമേണ മറ്റ് വകുപ്പുകളുടേതും മാറ്റും. ഓരോ ജീവനക്കാരന്റെയും പേരില്‍ സര്‍ക്കാര്‍തന്നെ ട്രഷറി അക്കൗണ്ട് തുറന്നശേഷം അതിലേക്ക് കെ.വൈ.സി (ഇടപാടുകാരനെ അറിയുക) രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. ട്രഷറിയില്‍ ബാങ്കിനെക്കാള്‍ പലിശ കിട്ടുമെങ്കിലും ഭൂരിഭാഗം പേരും തുക ഏതാണ്ട് പൂര്‍ണമായി ബാങ്കിലേക്ക് മാറ്റുന്നവരാണ്. പുതിയ സാഹചര്യത്തില്‍ എത്ര ശതമാനം തുക ബാങ്കിലേക്ക് മാറ്റണമെന്ന് ചോദിക്കുന്നുണ്ട്. ഭരണപക്ഷ സംഘടനകളില്‍പ്പെട്ട പലരും കൂടുതല്‍ തുക ട്രഷറിയില്‍ നിര്‍ത്തുമ്പോള്‍ പ്രതിപക്ഷ സംഘടനകള്‍ തുക ഏതാണ്ട് പൂര്‍ണമായി ബാങ്കിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെടുന്നതത്രെ. ട്രഷറിയില്‍നിന്ന് തുക പിന്‍വലിക്കുന്നതിലെ നൂലാമാലകളാണ് കാരണമെന്ന് ഒരു പ്രതിപക്ഷ സംഘടന നേതാവ് പറഞ്ഞു.
അതേസമയം, ശമ്പളത്തുക പൂര്‍ണമായും നേരിട്ട് ബാങ്കിലേക്ക് വന്ന കാലത്ത് വായ്പാ തവണ പിടിക്കാന്‍ ഉണ്ടായിരുന്ന സൗകര്യം നഷ്ടപ്പെടുന്നതിലാണ് ബാങ്കുകള്‍ക്ക് ആശങ്ക. സാങ്കേതിക തടസ്സം നേരിട്ടാലും വായ്പാ തിരിച്ചടവിനെ ബാധിക്കും. ഇത് പിന്നീട് ബാങ്കും വായ്പയെടുത്തവരും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഇതിന് ഇടവരുത്തരുതെന്നും വായ്പാ തവണ തിരിച്ചടവിന്റെ കാര്യം ട്രഷറിയെ കൃത്യമായി ധരിപ്പിക്കണമെന്നും ബാങ്കുകള്‍ നിരന്തരം ഇടപാടുകാരെ ഓര്‍മിപ്പിക്കുകയാണ്. മാത്രമല്ല, ശമ്പളത്തുക കഴിയാവുന്നത്ര ബാങ്കിലേക്ക് മാറ്റാന്‍ അഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ചില ബാങ്കുകള്‍ സര്‍ക്കാര്‍ ജീവനക്കാരായ അതിന്റെ ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ട്.