കേന്ദ്ര വിഹിതം റിസര്‍വ് ബാങ്ക് പകുതിയാക്കി കുറച്ചു

കേന്ദ്ര വിഹിതം റിസര്‍വ് ബാങ്ക് പകുതിയാക്കി കുറച്ചു

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന വാര്‍ഷിക ലാഭവിഹിതം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പകുതിയാക്കി കുറച്ചു. അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭവിഹിതമായ 30,660 കോടിയാണ് ഇത്തവണ ആര്‍.ബി.ഐ നല്‍കിയത്. കഴിഞ്ഞ തവണ ഇത് 65,876 രൂപയായിരുന്നു. കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനമാണ് ഇത്തവണ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ഇത്തവണ ആര്‍.ബി.ഐ ലാഭവിഹിതം ഗണ്യമായി കുറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം ആര്‍.ബി.ഐയില്‍ നിന്നും ലാഭവിഹിതമായി സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത് 58,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓരോ സാമ്പത്തിക വര്‍ഷത്തെയും കണക്കെടുപ്പുകള്‍ അവസാനിച്ചതിന് ശേഷം ജൂണിലാണ് റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതം നല്‍കുന്നത്. ആര്‍.ബി.ഐ്ക്ക് പ്രധാനമായും മൂന്ന് വരുമാനമാര്‍ഗങ്ങളാണുള്ളത്. സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതു വഴിയുള്ളതാണ് ഒന്ന്. ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശ വഴിയുള്ളതാണ് രണ്ടാമത്തെ വരുമാനമാര്‍ഗം. ബോണ്ടുകളുടെ പലിശ വഴിയുള്ളതാണ് മൂന്നാമത്തെ വഴി. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ചെലവ് കഴിഞ്ഞുള്ള ലാഭത്തിന്റെ ഒരു വിഹിതം ആര്‍.ബി.ഐ സൂക്ഷിക്കും. ബാക്കിയുള്ളതാണ് കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി നല്‍കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close