ഫെമിനിച്ചിയെന്ന് വിളിച്ചോളു, എന്നാലും സ്വഭാവം മാറ്റില്ല

ഫെമിനിച്ചിയെന്ന് വിളിച്ചോളു, എന്നാലും സ്വഭാവം മാറ്റില്ല

ഗായത്രി-
താന്‍ ഒരിക്കലും ഒരു പുരുഷ വിരോധി അല്ലെന്ന് നടി പാര്‍വതി. അഭിപ്രായം തുറന്ന് പറയുന്നതില്‍ തനിക്ക് ഒട്ടും ഭയമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ് പാര്‍വതി. ഫെമിനിച്ചിയെന്നും അഹങ്കാരിയെന്നും മറ്റുമുള്ള വിളിപ്പേരുകളും ട്രോളുകളും കിട്ടിയിട്ടും തന്റെ സ്വഭാവം ഇതാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനും സഹോദരനുമാണ്. ഒരു സ്ത്രീ എന്നതിനെക്കാള്‍ വ്യക്തി എന്ന നിലയില്‍ അവര്‍ എന്നെ മനസിലാക്കുന്നു. അതു തന്നെയാണ് സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഞാനൊരിക്കലും ഒരു പുരുഷവിരോധിയല്ല.
പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയാണ് എന്റെ പ്രശ്‌നം. എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ബഹുമാനിക്കാന്‍ മാത്രമറിയുന്ന ഒരാളാണ് അദ്ദേഹം.
അംഗീകാരങ്ങളെയെന്ന പോലെ വിമര്‍ശനങ്ങളെയും സ്വീകരിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് എന്നെ പ്രേക്ഷകരുമായി കൂട്ടിയിണക്കുന്നത്. അതുകൊണ്ടു തന്നെ എന്നിലെ നടിയെ രാകിമിനുക്കേണ്ട ഉത്തരവാദിത്തം എനിക്കു തന്നെയാണ്. ശരിയെന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും തെറ്റ് വിളിച്ചുപറയാനും ധൈര്യമുണ്ട്. അതിനിയും ഉണ്ടാകുമെന്നും പാര്‍വതി പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close