മൂന്നാറിലേക്ക് സഞ്ചാരികളെത്തുന്നു

മൂന്നാറിലേക്ക് സഞ്ചാരികളെത്തുന്നു

ഗായത്രി-
മൂന്നാര്‍: പ്രളയം മുറിവേല്‍പിച്ച മൂന്നാര്‍ പുതിയ പ്രഭാതത്തിലേക്ക്. പ്രളയത്തിന്റെ കൊഴിഞ്ഞുപോക്കില്‍ പൂക്കാലത്തിന്റെ പ്രതീക്ഷ നല്‍കി കുറിഞ്ഞിപ്പൂക്കള്‍ മിഴി തുറന്നതും വിനോദസഞ്ചാരികള്‍ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനര്‍സൃഷ്ടിക്കാന്‍ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടര്‍ത്തിയിരിക്കുന്നു പ്രകൃതി തന്നെ. പ്രളയം നക്കിത്തോര്‍ത്തിയ മൂന്നാറിന്റെ നഷ്ടം, മഞ്ഞണിഞ്ഞ കുളിര്‍കാഴ്ചകളില്‍ മറന്നുപോകുകയാണ് സഞ്ചാരികള്‍. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാല്‍ ആഴ്ചകള്‍ക്കുള്ളില്‍ രാജമലയാകെ നീലവസന്തം തെളിയും.
സഞ്ചാരികള്‍ സ്വപ്‌നത്തിലൊളിപ്പിച്ച ദൈവത്തിന്റെ സ്വന്തം നാട്ടിലെ ‘തെക്കിന്റെ കശ്മീരാ’ണ് മൂന്നാറിന്റെ പരിക്കിനപ്പുറം അവരുടെ മനസ്സില്‍ ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് മാനം തെളിഞ്ഞതോടെ ഇവിടം തേടിയെത്തുന്നവരുടെ ആത്മഗതം.പ്രളയാനന്തരം മൂന്നാറിലെത്തിയ വിദേശസഞ്ചാരികളുടെ ആദ്യകൂട്ടം വ്യാഴാഴ്ചയാണ് മടങ്ങിയത്.
പുറപ്പെടും മുമ്പ് പ്രളയത്തെ കുറിച്ച് അറിഞ്ഞെങ്കിലും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു ഇവര്‍. റോഡുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നും ചളി അടിഞ്ഞും കിടക്കുകയാണെങ്കിലും ഭൂപ്രകൃതിയും പച്ചപ്പും കാലാവസ്ഥയും മനം നിറച്ചതായാണ് സഞ്ചാരികള്‍ പറയുന്നത്. നവംബര്‍ ആദ്യം വരെ നീലക്കുറിഞ്ഞി പൂവിടുമെന്നാണ് വനവകുപ്പിന്റെ കണക്കുകൂട്ടല്‍.
സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷവെച്ച നീലവസന്തം പൂവിട്ടതോടെ തകര്‍ന്നുപോയ ഇടുക്കിയിലെ ടൂറിസം മേഖലക്കും ചിറകുമുളക്കുകയാണ്. പ്രധാന റോഡുകള്‍ കഷ്ടിച്ച് ഗതാഗതയോഗ്യമായതും വിലക്ക് ഒഴിവാക്കിയതോടെയുമാണ് സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയത്. പ്രളയകാലത്ത് നിരവധി ടൂര്‍ പാക്കേജുകള്‍ റദ്ദാക്കപ്പെട്ടിരുന്നിടത്ത് പുതിയ അന്വേഷണങ്ങളും ബുക്കിങ്ങും വരുകയാണിപ്പോഴെന്ന് ടൂര്‍ ഓപറേറ്റര്‍മാര്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close