ഗായത്രി-
കൊച്ചി: മരുന്നുവിലക്ക് കടിഞ്ഞാന്‍ വീണപ്പോള്‍ രോഗികളുടെ പോക്കറ്റില്‍ സുരക്ഷിതമായി നിന്നത് 11,463 കോടി.വില നിയന്ത്രണ നിയമം നിലവില്‍ വന്ന 2013 മേയ് മുതല്‍ കഴിഞ്ഞ മാസം വരെ രാജ്യത്തെ വിറ്റഴിച്ച മരുന്നുകളുടെ വിലയിലുണ്ടായ കുറവാണ് ഇതിനുകാരണം. കേന്ദ്ര പെട്രോളിയ രാസവസ്തു വകുപ്പ് സഹമന്ത്രി മാന്‍സിഖ് എല്‍.മാണ്ഡവിയ ലോക് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ശസ്ത്രക്രിയയ്ക്ക് ശരീരത്തിനുള്ളില്‍ സ്ഥാപിക്കുന്ന സ്‌റ്റെന്റുകളുടെകൊള്ള തടയാനായതാണ് ഏറ്റവും ശ്രദ്ധേയം. വിലനിയന്ത്രണ പട്ടികയില്‍ ഇവയെ ഉള്‍ക്കൊള്ളിച്ച 2017 ഫെബ്രുവരി മുതല്‍ കഴിഞ്ഞ മാസം വരെ 4,547 കോടിയാണ് ലാഭിക്കാനായത്. 85 ശതമാനം വരെ വിലക്കുറവായി സ്‌റ്റെന്റിന്.
ലോഹസങ്കരം കൊണ്ടു നിര്‍മ്മിച്ച ബെയര്‍ മെറ്റല്‍ സ്‌റ്റെന്റുകളുടെ വില 30,000-75,000 ആയിരുന്നു. ഇപ്പോഴത്തെ വില 7,400 രൂപ. 1.80 ലക്ഷം വരെ പരമാവധി വിലയുണ്ടായിരുന്ന ഡ്രഗ് ഇല്ല്യൂട്ടിംഗ് സ്‌റ്റെന്റുകള്‍ക്ക് 30,180 ആയി. നിയന്ത്രണം തീരെ ദഹിക്കാതെ വന്ന അമേരിക്കന്‍ സ്‌റ്റെന്റ് നിര്‍മ്മാതാക്കളായ ‘അബോട്ട്’ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങി.
മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിലയില്‍ 69 ശതമാനം കുറവാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പ്രാബല്ല്യത്തിലായത്. ഒരു വര്‍ഷം തികയാന്‍ ഒരുമാസം ശേഷിക്കെ 1,500 കോടി രൂപ രോഗികള്‍ക്ക് ഇതിലൂടെ ലാഭിക്കാനായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.