മരട് ഫ്‌ളാറ്റ്; ബാങ്കുകള്‍ക്ക് 200 കോടിയുടെ ബാധ്യത

മരട് ഫ്‌ളാറ്റ്; ബാങ്കുകള്‍ക്ക് 200 കോടിയുടെ ബാധ്യത

ഫിദ-
കൊച്ചി: നിയമലംഘനത്തിന്റെ പേരില്‍ മരടില്‍ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചതോടെ ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകള്‍ക്കും ഭവനവായ്പാസ്ഥാപനങ്ങള്‍ക്കും ഉണ്ടാകും.
നാലുസമുച്ചയങ്ങളിലുമായി 345 ഫല്‍റ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്. 40 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് മിക്കവായ്പകളും. വായ്പകള്‍ക്ക് ഈടായിവെച്ച ഫ്‌ളാറ്റുകള്‍തന്നെ ഇല്ലാതെയായതോടെ ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക.
എന്നാല്‍ ഫല്‍റ്റുകള്‍ പൊളിച്ചുനീക്കിയെന്നുകരുതി വായ്പ എടുത്തവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വായ്പ തിരിച്ചടച്ചുതീര്‍ക്കാന്‍ ഉടമകള്‍ ബാധ്യസ്ഥരാണെന്ന് ബാങ്കുകള്‍ പറയുന്നു. ഉടമകള്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമ്പോള്‍ അതു പിടിച്ചുവെക്കാനാണ് ബാങ്കുകളുടെ ശ്രമം. കിട്ടാക്കടം വരുത്തിയാല്‍ അത് വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. സ്വാഭാവികമായും ഭാവിയില്‍ വായ്പയെടുക്കുന്നതിന് അത് തടസ്സമാകും.
മുന്‍നിരബാങ്കുകളും ഭവനവായ്പാസ്ഥാപനങ്ങളും നാലുസമുച്ചയങ്ങളിലുള്ളവര്‍ക്കും വായ്പ നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ വായ്പ നല്‍കുന്നത് നിയമപരമായാണെന്നതിനാലാണ് പലരും ധൈര്യത്തോടെ ഫ്‌ളാറ്റുകള്‍ വാങ്ങിയതുതന്നെ. വ്യക്തമായ നിയമലംഘനം നടന്ന ഈ സമുച്ചയങ്ങളിലെ ഫ്‌ളാറ്റുകള്‍ക്ക് ബാങ്കുകള്‍ എങ്ങനെയാണ് വായ്പ നല്‍കിയത് എന്നുവ്യക്തമല്ല.
എന്നാല്‍, കിടപ്പാടം നഷ്ടപ്പെട്ടതിനാല്‍ അതിന്റെ ബാധ്യത ഇനിയും അടച്ചുതീര്‍ക്കേണ്ടതുണ്ടോ എന്നചോദ്യവും ഉയരുന്നുണ്ട്.

 

 

Post Your Comments Here ( Click here for malayalam )
Press Esc to close