ഓണത്തിന് കേരള ചിക്കന്‍

ഓണത്തിന് കേരള ചിക്കന്‍

 

പാലക്കാട്: സംസ്ഥാനത്തെ കോഴി ദൗര്‍ലഭ്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമിടുന്നു. ഇറച്ചിക്കോഴി വിലയില്‍ തമിഴ്‌നാട്ടിലെ വ്യാപാരികളുടെ ആധിപത്യം തകര്‍ക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. രാജ്യത്തെ വന്‍കിട ബ്രോയിലര്‍ ഏജന്‍സിയില്‍ നിന്നു മുട്ടകള്‍ വാങ്ങി വെറ്ററിനറി സര്‍വകലാശാലയിലേതുള്‍പ്പെടെയുള്ള 20 ഹാച്ചറികളില്‍ വിരിയിച്ചു കുടുംബശ്രീക്കു കൈമാറാനാണു പരിപാടി. ഓണത്തിനു സംസ്ഥാനത്തു വളര്‍ത്തിയ കോഴികള്‍ വിപണിയില്‍ എത്തിക്കാനാണു ശ്രമം.
മന്ത്രിമാരായ ടി.എം. തോമസ് ഐസക്, കെ.രാജു എന്നിവരുടെ സാന്നിധ്യത്തില്‍ കെപ്‌കോ, കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പു മേധാവികള്‍ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.
ഒരു കുടുംബശ്രീ യൂണിറ്റിന് 1,000 കോഴിക്കുഞ്ഞുങ്ങള്‍ എന്ന നിലയില്‍ 5,000 യൂണിറ്റുകള്‍ വഴി രണ്ടു മാസത്തിനുള്ളില്‍ 50 ലക്ഷം കോഴികളെ വളര്‍ത്തിയെടുക്കാനാണു പദ്ധതി. ആദ്യഘട്ടത്തില്‍ 1,000 കുഞ്ഞുങ്ങളെ വീതം 500 യൂണിറ്റുകള്‍ക്കു നല്‍കും. മുട്ട 21 ദിവസത്തിനകം വിരിയും. 40 ദിവസം വളര്‍ച്ചയായ കോഴികളെ വിപണിയില്‍ എത്തിക്കാം. മുട്ട വാങ്ങാന്‍ ആദ്യ ഘട്ടത്തില്‍ അഞ്ചു കോടി രൂപ അനുവദിക്കും. കെപ്‌കോ, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി ഡെയറി ഫാം എന്നിവ മുഖേന ഘട്ടം ഘട്ടമായി വില്‍പന കേന്ദ്രങ്ങള്‍ ആരംഭിക്കും. കോഴിത്തീറ്റ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നു നല്‍കും. വെറ്ററിനറി സര്‍വകലാശാല മുഖേന കൂടുതല്‍ തീറ്റ ഉല്‍പാദിപ്പിക്കും. പദ്ധതി നടപ്പില്‍ വരുന്നതോടെ സംസ്ഥാനം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന കോഴിയിറച്ചി ക്ഷാമത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close