വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇടുപ്പിന് ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് ഉപയോഗിക്കാവുന്ന മെഡിക്കല്‍ ഇംപ്ലാന്റ് പാര്‍ശ്വഫലം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ആഗോള തലത്തിലെ ഫാര്‍മസി കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണിനോട് 20 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരമായി ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്ക് നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം ഇംപ്ലാന്റ് ശരീരത്തില്‍ ഘടിപ്പിച്ച രോഗികള്‍ ഓരോരുത്തരേയും പ്രത്യേകം വിലയിരുത്തി പാര്‍ശ്വഫലങ്ങളുടെ തോത് നിര്‍ണയിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനു ശേഷമാകും നഷ്ടപരിഹാരം ഉയര്‍ത്തണോയെന്ന കാര്യം ആലോചിക്കുകയെന്നും മൗലാന ആസാദ് മെഡിക്കല്‍ കോളേജിലെ മുന്‍ ഡീന്‍ ഡോ.അരുണ്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ ഇംപ്ലാന്റുകള്‍ ഉപയോഗിച്ച രോഗികളുടെ പരാതികളെ തുടര്‍ന്നാണിത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്റ്് ജോണ്‍സണിന്റെ മെഡിക്കല്‍ ഇംപ്ലാന്റ് രോഗികളില്‍ സന്നിവേശിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ പാര്‍ശ്വ ഫലങ്ങള്‍ കമ്പനി പുറത്തുവിടില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
4700 രോഗികള്‍ക്കാണ് ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ ഇംപ്ലാന്റുകള്‍ ഘടിപ്പിച്ചത്. ഇവരില്‍ 3600 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. രോഗികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം 2025 വരെയുള്ള മരുന്നിന്റെ തുക റീഇംബേഴ്‌സ് ചെയ്യാനും സമിതി നിര്‍ദ്ദേശിച്ചു. സാധാരണ ഗതിയില്‍ 15 വര്‍ഷമാണ് ഇംപ്ലാന്റുകളുടെ കാലാവധി. കമ്പനിയുടെ എ.എസ്.ആര്‍ എക്‌സ്.എല്‍ അസെറ്റാബുലര്‍ ഹിപ് സിസ്റ്റം, എ.എസ്.ആര്‍ ഹിപ് റിസര്‍ഫെയ്‌സിംഗ് സിസ്റ്റം എന്നിവയാണ് വിവാദത്തിലായ ഇംപ്ലാന്റുകള്‍. ഇംപ്ലാന്റിലെ കൊബാള്‍ട്ട്, ക്രോമിയം എന്നിവ ചോര്‍ന്ന് രോഗിയുടെ ശരീരത്തിലേക്ക് ഇറങ്ങിയാണ് ആരോഗ്യത്തിന് ഹാനികരമായി മാറിയത്. ഇതിന്റെ പാര്‍ശ്വഫലം അറിയാമായിരുന്നിട്ടും അതേക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിടാന്‍ തയ്യാറായില്ല. ശരീരത്തിനുള്ളില്‍ സന്നിവേശിപ്പിക്കുന്ന ഈ ഉപകരണത്തില്‍ നിന്നും പുറന്തള്ളുന്ന കൊബാള്‍ട്ട്, ക്രോമിയം എന്നിവ രക്തത്തില്‍ കലരുന്നത് മറ്റ് അവയവങ്ങളെയും ബാധിച്ച് രോഗികളുടെ മരണത്തിലാണ് ഒടുവില്‍ കലാശിക്കുക. 2010ല്‍ കമ്പനി തങ്ങളുടെ എ.എസ്.ആര്‍ ഇംപ്ലാന്റുകള്‍ ആഗോള തലത്തില്‍ തിരിച്ചു വിളിച്ചിരുന്നു. 2017 ആഗസ്റ്റ് ആയപ്പോഴേക്കും റീഇംബേഴ്‌സ്‌മെന്റ് പദ്ധതിയും കമ്പനി നിറുത്തി. ഇംപ്ലാന്റിലെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് 2013ല്‍ അമേരിക്കയിലെ 8000 രോഗികള്‍ക്കായി 17,000 കോടിയോളം നല്‍കാമെന്ന് കമ്പനി സമ്മതിച്ചിരുന്നു. ഇതാദ്യമായല്ല ജോണ്‍സണ്‍ ആന്റ്് ജോണ്‍സണ്‍ വിവാദത്തിലാകുന്നത്. ബേബി പൗഡര്‍ ഗര്‍ഭാശയ കാന്‍സര്‍ ഉണ്ടാക്കുന്നതായും നേരത്തെ കമ്പനിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.