രൂപ കൂപ്പുകുത്തുന്നു

രൂപ കൂപ്പുകുത്തുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: രൂപയും ഓഹരിയും താഴോട്ടുതന്നെ. ഡോളറിന്റെ വില 71.58 രൂപയിലെത്തി. ഇന്നലെ മാത്രം ഡോളറിന്റെ നിരക്ക് 37 പൈസയാണു വര്‍ധിച്ചത്. വിദേശത്ത് ക്രൂഡ് ഓയില്‍ വില രണ്ടു ശതമാനം കുതിച്ചു. രാജ്യത്തു പെട്രോള്‍, ഡീസല്‍ വിലകളും വര്‍ധിച്ചു.
രൂപ താഴുകയാണെങ്കിലും സര്‍ക്കാര്‍ ആശങ്കപ്പെടുന്നില്ലെന്നു ധനമന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ആഗോള പ്രവണതയുടെ ഭാഗമായാണു രൂപ താഴുന്നത്. വാണിജ്യയുദ്ധ ഭീതിയും മറ്റുമാണു പ്രധാന കാരണം. താമസിയാതെ രൂപ സ്ഥിരത കൈവരിക്കുമെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ വംശജരുടെയും പ്രവാസികളുടെയും നിക്ഷേപത്തിനെതിരായ സെബി സര്‍ക്കുലര്‍ വിദേശനിക്ഷേപം പിന്‍വലിയാന്‍ ഇടയാക്കുമെന്ന ഭീതി ഓഹരി കമ്പോളത്തില്‍ പരന്നു. സര്‍ക്കുലര്‍ പുനരാലോചിക്കാന്‍ സാധ്യതയുണ്ടെന്ന് വൈകുന്നേരം ധനമന്ത്രാലയം വിശദീകരിച്ചു.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഓഹരി സൂചികകള്‍ താഴോട്ടു പോയത്. ബിഎസ്ഇ സെന്‍സെക്‌സ് രാവിലെ 206 പോയിന്റ് കയറിയിട്ടാണു വൈകുന്നേരം നഷ്ടത്തില്‍ ക്ലോസ് ചെയ്തത്. 154.6 പോയിന്റ് താണ് 38,157.92 ക്ലോസ് ചെയ്തപ്പോള്‍ സൂചിക രണ്ടാഴ്ച മുമ്പത്തെ നിലയിലായി. നിഫ്റ്റി 62.05 പോയിന്റ് (0.54 ശതമാനം) താണ് 11,520.3ല്‍ ക്ലോസ് ചെയ്തു. ക്രൂഡ് ഓയില്‍ വിലക്കയറ്റവും ഓഹരികളെ താഴ്ത്തി.
ഇറാന്റെ എണ്ണകയറ്റുമതി തടയാന്‍ അമേരിക്ക പല നടപടികള്‍ സ്വീകരിക്കുമെന്ന ഭീതി ഇന്നലെ ലോകവിപണിയില്‍ ക്രൂഡ് വില വീപ്പയ്ക്ക് 79 ഡോളറിനു മുകളിലെത്തിച്ചു. 80 ഡോളര്‍ കടക്കാന്‍ വലിയ താമസമില്ലെന്നാണു വിപണിയുടെ കണക്കുകൂട്ടല്‍. 1.56 ശതമാനമാണ് ഇന്നലെ ബ്രെന്റ് ഇനം ക്രൂഡ് ഓയിലിനു കയറിയത്. 78.15 ഡോളറില്‍നിന്ന് 79.37 ഡോളറിലേക്ക്.
രണ്ടാഴ്ചകൊണ്ടു ക്രൂഡ് വില ഏഴു ഡോളറാണു കയറിയത്. പത്തു ശതമാനത്തിനടുത്തുള്ള ഈ വിലക്കയറ്റം ഒരു മാസം മുമ്പ് ആരും പ്രതീക്ഷിച്ചതേ ഇല്ല.
ഇന്ത്യക്കു ക്രൂഡ് കയറ്റവും രൂപയുടെ തകര്‍ച്ചയും ഇരട്ടപ്രഹരമാണ്. ഇറക്കുമതിച്ചെലവ് കൂടും. അതു രാജ്യത്തിന്റെ കടം അല്ലാതുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമായ കറന്റ്് അക്കൗണ്ട് കമ്മി വര്‍ധിപ്പിക്കും. ഈ കമ്മി നികത്താന്‍ വായ്പ എടുക്കേണ്ടിവരും. കമ്മി കൂടിയാല്‍ വിദേശനിക്ഷേപവും കുറഞ്ഞെന്നു വരും.
മറ്റു വികസ്വര രാജ്യങ്ങളുടെ കറന്‍സികളും താഴോട്ടു പോകുന്നുണ്ട് എന്നതു മാത്രമാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്നത്. അമേരിക്കയുമായി ഉടക്കിനില്‍ക്കുന്ന തുര്‍ക്കിയുടെ ലീര, സാമ്പത്തിക കുഴപ്പത്തിലായ അര്‍ജന്റീന, ഭരണതലത്തിലെ കോളിളക്കത്തില്‍പ്പെട്ട ദക്ഷിണാഫ്രിക്ക എന്നിവയുടെ കറന്‍സികള്‍ മാത്രമേ ഇന്ത്യയുടെ രൂപയേക്കാള്‍ താഴ്ച കാണിച്ചിട്ടുള്ളൂ.

Post Your Comments Here ( Click here for malayalam )
Press Esc to close