വിദേശ ബാങ്ക് നിക്ഷേപം; അംബാനി കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

വിദേശ ബാങ്ക് നിക്ഷേപം; അംബാനി കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വിദേശ ബാങ്കിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ജനീവയിലെ എച്ച്.എസ്.ബി.സി ബാങ്കിലെ നിക്ഷേപത്തെക്കുറിച്ച് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്കും മൂന്നുമക്കള്‍ക്കുമാണ് നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ആദായനികുതി വകുപ്പിന്റെ മുംബൈ യൂണിറ്റ് ഈ വര്‍ഷം മാര്‍ച്ച് 28ന് നോട്ടീസ് നല്‍കിയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 12 ന് ഹാജരായി വിശദീകരണം നല്‍കാനായി ആദായനികുതി വകുപ്പ് സിറ്റിംഗ് ക്രമീകരിച്ചിരുന്നു. 2015 ലെ കള്ളപ്പണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പലരാജ്യങ്ങളിലെ ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നോട്ടീസ്.
എച്ച്.എസ്.ബി.സി ബാങ്കിന്റെ ജനീവയിലെ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിലെ നിക്ഷേപത്തിന്റെ ഗുണഭോക്താക്കള്‍ അംബാനി കുടുംബമാണെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത്തരത്തില്‍ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന വിവരം റിലയന്‍സ് കമ്പനിയുടെ വക്താവ് നിഷേധിച്ചു. 2003 നവംബര്‍ അഞ്ചിനാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയത്. ഇതില്‍ നിക്ഷേപം നടത്തിയിട്ടുള്ള ഹരിനാരായണ്‍ എന്റര്‍െ്രെപസസിന്റെ വിലാസം മുംബൈയിലേതാണ്.
മൂന്നുമാസത്തോളം നീണ്ട ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയത്. 2004 ഫെബ്രുവരി ഒമ്പതിന് 40 കോടി ഡോളര്‍ റിലയന്‍സ് പോര്‍ട്‌സ് ആന്‍ഡ് ടെര്‍മിനല്‍സിലേക്ക് നിക്ഷേപമായി ഇവിടെ നിന്ന് എത്തി. എന്നാല്‍ ഈ നിക്ഷേപം നടത്തിയ കമ്പനിയുടെ പേര് ഓഹരിയുടമകളുടെ പട്ടികയില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close