IFFK കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അക്കാദമി പ്രോഗ്രാം അസിസ്റ്റന്റ് നിധിന്‍ ആര്‍. വിശ്വന്‍ തയ്യാറാക്കിയ വിശദീകരണ കുറിപ്പ് ശ്രദ്ധേയമാകുന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ പത്രസമ്മേളനം നടത്തിയിട്ടും, സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി ഐ. (എം) ജില്ലാ സെക്രട്ടറി സ. ആനാവൂര്‍ നാഗപ്പന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ വിശദീകരിച്ചിട്ടും, ഇന്ന് പത്രങ്ങളില്‍ അച്ചടിച്ച് വന്നിട്ടും, വായിച്ചിട്ടും മനസിലാവാത്തവര്‍ ഇതൊന്ന് വായിച്ചു നോക്കണം…
2021 ജനുവരി 1 നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, ഐ.എഫ്.എഫ്.കെയുടെ 25ആം പതിപ്പ് എങ്ങനെ നടത്തുമെന്ന് അറിയിക്കുന്നത്.
*ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 5 വരെ, നാല് വേദികള്‍
* ഉദ്ഘാടനം തിരുവനന്തപുരത്ത്
* ആകെ 6000 ഡെലിഗേറ്റുകള്‍ (ഒരിടത്ത് പരമാവധി 1500)
*ഓരോ തിയറ്ററിലും പരമാവധി 200 പേര്‍ മാത്രം
*റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രം പ്രവേശനം.
എങ്ങനെ പങ്കെടുക്കാം?
* 18 വയസ്സ് തികഞ്ഞിരിക്കണം.
*മേള തുടങ്ങുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരിക്കണം.
*മേളയില്‍ ഉടനീളം കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം.
*ഡെലിഗേറ്റുകള്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് അതാത് ഇടങ്ങളില്‍ സൗകര്യം.
*അതത് മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അടുത്തുള്ള വേദിയില്‍ മേളയില്‍ പങ്കെടുക്കാം.
ഇനി അക്രഡിറ്റേഷന്‍ വിവാദത്തിലേക്ക്…
ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍സ് (FIAPF) രാജ്യാന്തര ചലച്ചിത്രമേളകളുടെ റെഗുലേറ്ററി ബോര്‍ഡാണ്. ഇതില്‍ അക്രഡിറ്റഡ് ആയിട്ടുള്ള മേളകളുടെ തീയതി നിശ്ചയിക്കല്‍ മുതല്‍ നടത്തിപ്പ് വരെ പ്രസ്തുത ഫെഡറേഷനാണ് നിശ്ചയിച്ച് നല്‍കുന്നത്. മേളയുടെ സ്ഥിരം വേദി മാറ്റുന്നത് അക്രഡിറ്റേഷനെ ബാധിക്കും എന്നത് വസ്തുതയാണ്. എന്നാല്‍ ഐ.എഫ്.എഫ്.കെയെ സംബന്ധിച്ചിടത്തോളം സാങ്കേതികമായി അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല.
മേളയുടെ പ്രധാന വേദി തിരുവന്തപുരം തന്നെയാണ്. ആദ്യത്തെ 5 ദിവസം തിരുവനന്തപുരത്താണ് ഫെസ്റ്റിവല്‍ നടക്കുക. മറ്റ് മൂന്നിടങ്ങളില്‍ മേള നടത്തുന്നത് FIAPFനെ അറിയിക്കാതെ രഹസ്യമായിട്ടാണെന്നും, ഇത് മേളയുടെ അക്രഡിറ്റേഷന്‍ അപകടത്തിലാക്കുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ചലച്ചിത്രമേളകളുടെ നടത്തിപ്പിനെ സംബന്ധിച്ച്, അവര്‍ക്കുള്ള പരിമിതമായ അറിവ് മൂലമാണ്.
പൂര്‍ണമായും ഫിയാപ്ഫിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചും അവരുമായുള്ള ആശയ വിനിമയം നടത്തിക്കൊണ്ടുമാണ് മേള സംഘടിപ്പിക്കുന്നത്.
സ്ഥിരംവേദി മാറ്റാനുള്ള ശ്രമമോ?
കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ മേള പറിച്ചുനടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന പ്രചാരണം ചിലരുടെ തെറ്റിദ്ധാരണയോ ബോധപൂര്‍വമായ പ്രൊപ്പഗാന്‍ഡയോ മാത്രമാണ്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് അക്കാദമിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരത്ത് സ്ഥാപിച്ചത്. ഐ.എഫ്.എഫ്.കെ.യുടെ ആസ്ഥാനം തിരുവനന്തപുരം ആയത് കൊണ്ട് കൂടിയാണ് സത്യന്‍ സ്മാരകം തിരുവനന്തപുരത്ത് ഉയര്‍ന്നത്.
കേരളത്തിന്റെ അഭിമാനമായ ചലച്ചിത്രമേളയുടെ അക്രഡിറ്റേഷനും
അനുബന്ധ കാര്യങ്ങളെ കുറിച്ചും ഉത്തമബോധ്യം അക്കാദമിയെ നയിക്കുന്നവര്‍ക്കും മേളയുടെ സംഘാടകര്‍ക്കും ഉണ്ട്. വര്‍ഷങ്ങളായി മേള നടത്തി പരിചയമുള്ള ചലച്ചിത്ര അക്കാദമി, ഇത്തരമൊരു സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍, അത് കാണാതെ പോകുമെന്ന് കരുതുന്നത് തന്നെ അസംബന്ധമാണ്.
ഇവിടെ, തിരുവനന്തപുരം പ്രധാന വേദി തന്നെയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു എന്നുമാത്രം. മാത്രമല്ല തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സ്ഥിരം വേദിയായ തിരുവനന്തപുരത്ത് തന്നെ മേള പതിവുപോലെ തുടരുമെന്ന് മന്ത്രി പത്രസമ്മേളനത്തില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വണ്ണം വ്യക്തമാക്കിയതുമാണ്. ഫിയാപ്ഫിന്റെ അംഗീകാരം കിട്ടിയ ശേഷം മേള തിരുവനന്തപുരത്ത് മാത്രമാണ് നടത്തിയിട്ടുള്ളത്. അത് ഇിനിയും അങ്ങനെ തുടരുകയും ചെയ്യും.
ഒരു സിനിമയെടുക്കുന്നത് പോലെയോ, അത് ഫെസ്റ്റിവലില്‍ അയക്കുകയും പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡ് വാങ്ങുകയും ചെയ്യുന്നതോ പോലെയോ അല്ല ഒരു മേള നടത്തുന്നത്.
ഒന്നുകില്‍ മേള നിയന്ത്രണങ്ങളോടെ നടത്തുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക. ഇത് മാത്രമാണ് മുന്നോട്ടുള്ള പോംവഴി. ലോകപ്രസിദ്ധമായ പല ചലച്ചിത്രമേളകളും കോവിഡ് കാരണം ഉപേക്ഷിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. വളരെ ജനകീയമായ നമ്മുടെ മേളയെ അങ്ങനെയൊരു കീഴടങ്ങലിന് വിട്ടുകൊടുക്കരുതെന്ന് സാംസ്‌കാരിക വകുപ്പിനും ചലച്ചിത്ര അക്കാദമിക്കും നിര്‍ബന്ധമുണ്ട്.
സുരക്ഷിതമായി സിനിമ കാണുക എന്നതാണ് ഏതൊരു യഥാര്‍ത്ഥ സിനിമാപ്രേമിയുടെയും ആഗ്രഹം. കോവിഡിന് മുന്നില്‍ കീഴടങ്ങി ആ ആഗ്രഹം കെട്ടണഞ്ഞു പോകരുതെന്ന വാശിയുള്ളത് കൊണ്ടാണ്, സദുദ്ദേശ്യത്തോടെ ചില തീരുമാനങ്ങള്‍ സര്‍ക്കാരും അക്കാദമിയും എടുത്തിട്ടുള്ളത്. കാര്യങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കാതെയുള്ള പ്രചാരണങ്ങള്‍ ബാലിശമാണ്.
എന്തുകൊണ്ട് നാല് വേദികള്‍?
സാധാരണ മറ്റുജില്ലകളില്‍ നിന്നോ സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ ഐ.എഫ്.എഫ്.കെ.യ്ക്ക് വരുന്നവര്‍, ദീര്‍ഘദൂരം യാത്ര ചെയ്ത് തിരുവനന്തപുരത്ത് എത്തിയ ശേഷം ഹോട്ടലുകളിലോ, ലോഡ്ജുകളിലോ, സുഹൃത്തുക്കളുടെ വീടുകളിലോ തങ്ങിയാണ് മേളയില്‍ പങ്കെടുക്കാറുള്ളത്. ഈ ദീര്‍ഘദൂര യാത്രയും മറ്റൊരിടത്തെ താമസവും ഇത്തവണ സുരക്ഷിതമല്ല, പ്രായോഗികവുമല്ല.
കഴിഞ്ഞ ഐ.എഫ്.എഫ്.കെ.ക്ക് 13,000 ത്തോളം പാസുകളാണ് ഇഷ്യു ചെയ്തത്. അതിന് മുന്‍പ് 14,000ലധികം പാസുകള്‍ നല്‍കിയിരുന്നു. തിയറ്ററുകളിലുള്ള ഇരിപ്പിടങ്ങളുടെ ലഭ്യത അനുസരിച്ചാണ് പാസുകളുടെ എണ്ണം നിശ്ചയിച്ചിരുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തില്‍ ഇങ്ങനെ സീറ്റിങ് കപ്പാസിറ്റി നോക്കി പാസ് നല്‍കാന്‍ നിര്‍വാഹമില്ല. നിലത്തിരിക്കാനും കഴിയില്ല, അടുത്തിരിക്കാനും കഴിയില്ല.
അതിനാലാണ് ആകെ പാസുകളുടെ എണ്ണവും ഓരോ തിയറ്ററുകളിലും പ്രവേശിപ്പിക്കുന്ന ഡെലിഗേറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചത്. സാമൂഹിക അകലം ഉറപ്പുവരുത്തി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ ക്രമീകരണങ്ങള്‍.
മഹാമാരി നിലനില്‍ക്കുന്ന ഈ കാലത്തും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്കെല്ലാം സിനിമ കാണാന്‍ അവസരം നല്‍കുന്നതിന് വേണ്ടിയാണ് ചലച്ചിത്ര അക്കാദമി ഈ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്ഥലത്ത് മേള സംഘടിപ്പിക്കുന്നതിന് പകരം, നാലിടത്ത് മേള സംഘടിപ്പിക്കുക, ഒപ്പം എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുക എന്ന ദൗത്യമാണ് സാംസ്‌കാരിക വകുപ്പ് അക്കാദമിക്ക് നല്‍കിയിരിക്കുന്നത്.
ഇതാണ് നിതിന്‍ ആര്‍ വിശ്വന്റെ ഫേസ്ബുക് പോസ്റ്റ്.