ഫിദ-
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് പുറപ്പെട്ട തീര്‍ഥാടകര്‍ ഈ മാസം 12 മുതല്‍ തിരിച്ചെത്തും. മടങ്ങിയെത്തുന്നവര്‍ക്ക് നെടുമ്പാശ്ശേരിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഹജ്ജ് ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഇന്ന ഉച്ചക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ സിയാലിന്റെ നേതൃത്വത്തില്‍ യോഗം നടക്കും. തീര്‍ഥാടകരെ സഹായിക്കാന്‍ ഹജ്ജ് കമ്മിറ്റിയുടെ 50 വളന്റിയര്‍മാര്‍ വിമാനത്താവളത്തിലുണ്ടാകും.
12ന് രാവിലെ ആറിനാണ് ആദ്യവിമാനം. പ്രഥമ ഹജ്ജ് സംഘത്തെ മന്ത്രി ഡോ. കെ.ടി. ജലീലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തീര്‍ഥാടകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവന മന്ത്രിക്ക് കൈമാറും. 12 മുതല്‍ 26 വരെയായി 29 ചാര്‍ട്ടര്‍ വിമാനങ്ങളിലും ഒരു യാത്രാവിമാനത്തിലുമായാണ് മടക്കസര്‍വിസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് മടക്കയാത്ര. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനം സര്‍വിസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തീയതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തീയതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാകും. 17, 21, 24 തീയതികളില്‍ ഓരോ വിമാനവും സര്‍വിസ് നടത്തും.
ആദ്യം പോയ വിമാനങ്ങളിലെ തീര്‍ഥാടകരാണ് ആദ്യമെത്തുക. തീര്‍ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം വെള്ളം വിമാനത്താവളത്തില്‍ കൈമാറും. 23 കുട്ടികള്‍ ഉള്‍പ്പെടെ 12,013 പേരാണ് ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്ന് യാത്ര തിരിച്ചത്. അടുത്ത വര്‍ഷം ഹജ്ജ് സര്‍വിസുകള്‍ കരിപ്പൂരില്‍നിന്ന് നടത്താന്‍ ശ്രമം നടത്തുമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി പറഞ്ഞു.