ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും

ജെറ്റ് എയര്‍വേസ് പ്രതിസന്ധി; ഗള്‍ഫ് യാത്ര രൂക്ഷമാവും

അളക ഖാനം-
ദുബൈ: ജെറ്റ് എയര്‍വേസ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നതോടെ ഗള്‍ഫ് പ്രവാസികളുടെ യാത്രാപ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. പ്രവാസികളെ കാത്തിരിക്കുന്നത് കഴുത്തറപ്പന്‍ ടിക്കറ്റ് നിരക്കായിരിക്കുമെന്ന് ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊടുന്നനെ സര്‍വീസ് പിന്‍വലിച്ചതോടെ നാട്ടിലേക്ക് പോകുവാന്‍ മാസങ്ങള്‍ മുമ്പ് ടിക്കറ്റ് എടുത്ത നിരവധി പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയിലുമാവും. ഗള്‍ഫിലേക്ക് ആഴ്ചയില്‍ 40 ലേറെ സര്‍വീസുകളാണ് ജെറ്റ് എയര്‍വേസ് നടത്തി വന്നിരുന്നത്.
അബുദബിയിലെ ഇത്തിഹാദ് എയര്‍ലൈന്‍സുമായി ചേര്‍ന്ന് കോഡ് ഷെയറിങിലും സര്‍വീസ് നടത്തിയിരുന്നു. ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസ് നിലക്കുന്നതോടെ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഇന്ത്യക്കും ഇടയില്‍ കരാര്‍പ്രകാരം നിലവിലുള്ള സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകും. ഇന്ത്യഗള്‍ഫ് സെക്ടറിലാണെങ്കില്‍ വിമാന ടിക്കറ്റിന് വന്‍ഡിമാന്റുണ്ട്.
സീറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ വര്‍ധിക്കുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരും. ഓഫ് സീസണുകളിലും ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ട ഗതികേടിലായിരിക്കും പ്രവാസികള്‍. ബോയിംഗ്് മാക്‌സ് വിമാനങ്ങളുടെ സര്‍വീസ് വിലക്കിയതും, ദുബൈ വിമാനത്താവളത്തിലെ റണ്‍വേ പുനര്‍നിര്‍മാണത്തിനായി വിമാനങ്ങളുടെ സര്‍വീസ് വെട്ടികുറച്ചതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്. തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് അനുവദിക്കാനും, പുതിയ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാനും നിലവില്‍ സാധ്യതയും കുറവാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close