സ്വര്‍ണ കള്ളക്കടത്ത് നിക്ഷേപകരുടെ കൂട്ടായ്മ കണ്ടെത്തി

സ്വര്‍ണ കള്ളക്കടത്ത് നിക്ഷേപകരുടെ കൂട്ടായ്മ കണ്ടെത്തി

ഗായത്രി-
കൊച്ചി: ദുബായിയില്‍ നിന്ന് മുംബൈയിലേക്കും കേരളത്തിലേക്കും സ്വര്‍ണം കള്ളക്കടത്ത് നടത്താന്‍ 22 നിക്ഷേപകരുടെ കൂട്ടായ്മ കേന്ദ്ര റവന്യു ഇന്റലിജന്‍സ് കണ്ടെത്തി. പെരുമ്പാവൂര്‍ സ്വദേശി നിസാര്‍ പി. അലിയാരാണ് ഈ സംരംഭത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കേന്ദ്ര റവന്യു ഇന്റലിജന്‍സ് തയ്യാറാക്കിയിട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നിസാര്‍ അലിയാരെ മുംബൈയില്‍നിന്ന് പിടികൂടി അതീവ രഹസ്യമായി നിസാര്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ കണ്ടെടുത്തതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച കള്ളക്കടത്ത് നിക്ഷേപകരുടെ ശൃംഖല വെളിച്ചത്തുവന്നത്.
2017 ഫിബ്രവരി 27നും 2019 മാര്‍ച്ച് 17നും മധ്യേ ഈ സംഘം ഇന്ത്യയില്‍ എത്തിച്ചത് 4,522 കിലോഗ്രാം സ്വര്‍ണമായിരുന്നു. 1,473 കോടി രൂപ സ്വര്‍ണത്തിന് വില വരുമെന്ന് അധികൃതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പിച്ചള പാഴ്‌വസ്തുക്കള്‍’ എന്ന ലേബല്‍ ഒട്ടിച്ച്, കസ്റ്റംസ് അധികൃതരുടെ കണ്ണുകള്‍ വെട്ടിച്ചാണ്, സ്വര്‍ണം കറുത്ത ചായം തേച്ച് ഇറക്കുമതി ചെയ്തത്.
ഗള്‍ഫില്‍നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി സ്വര്‍ണം ജാംനഗറിലെ ഗോഡൗണില്‍ എത്തിച്ചു. പിന്നീട് മുംബൈയിലും കേരളത്തിലും വിതരണം ചെയ്തു. നൂറോളം വാഹനങ്ങളും അഞ്ഞൂറോളം തൊഴിലാളികളും ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുണ്ട്.
മുംബൈയില്‍നിന്ന് ആറു മാസം മുമ്പ് 75 കിലോഗ്രാം സ്വര്‍ണം പിടിക്കപ്പെട്ടതോടെയാണ് ആഴത്തിലുള്ള അന്വേഷണം ആരംഭിച്ചത്. അന്വേഷിക്കാന്‍ ഗുജറാത്തിലും മുംബൈയിലും കേരളത്തിലുമായി ഉദ്യോഗസ്ഥരുടെ വലിയൊരു ശൃംഖല, കേന്ദ്ര റവന്യു ഇന്റലിജന്‍സ് രൂപപ്പെടുത്തി.
പിച്ചള പാഴ്‌വസ്തുക്കള്‍ വിദേശത്തുനിന്ന് മുന്ദ്ര തുറമുഖത്ത് മാത്രമേ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിദേശ വ്യാപാര വ്യവസ്ഥ അനുസരിച്ച് അനുമതിയുള്ളു. ഈ സൗകര്യം കള്ളക്കടത്തുകാര്‍ സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു.
കള്ളക്കടത്ത് സംരംഭത്തിനായി 22 പേര്‍ ഒത്തുചേര്‍ന്ന് ലക്ഷങ്ങളും കോടികളും നിസാര്‍ അലിയാരെ ഏല്‍പ്പിച്ചിരുന്നു. ഇന്ത്യയിലുള്ള നിക്ഷേപകര്‍ നല്‍കിയ തുക, ഹവാല ഇടപാട് വഴി നിസാര്‍ അലിയാര്‍ ദുബായിയില്‍ എത്തിച്ചു. തന്റെ ജോലിക്കാരനായ കല്‍പ്പേഷ് നന്ദയുടെ പേരില്‍ നിസാര്‍ അലിയാര്‍ ആരംഭിച്ച ‘അല്‍ റംസ് മെറ്റല്‍’, ‘ഡി.പി. മെറ്റല്‍ സ്‌ക്രാപ്പ്’ എന്നീ സ്ഥാപനങ്ങള്‍ വഴിയായിരുന്നു ഇറക്കുമതി.

 

Post Your Comments Here ( Click here for malayalam )
Press Esc to close