ഫിദ-
കൊച്ചി: വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്നു. ഉത്പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറവ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് ഇളവുകള്‍ വരുത്തിയത്.
കൂടുതല്‍ വിദേശനിക്ഷേപവും തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഇതിലൂടെ കൈവരിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഉത്പാദനമേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം നടത്തുന്നതിന് ഇപ്പോള്‍ ചില നിയന്ത്രണങ്ങളുണ്ട്. അവ മാറ്റിക്കൊണ്ട് ബിസിനസ് സൗഹാര്‍ദപരമാക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഉദാരമാക്കാനുമാണ് നീക്കം.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉത്പാദനം നടത്താം. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തംനിലക്ക് ഉത്പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്. ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം വിപുലീകരിച്ചു. 30 ശതമാനത്തിന്റെ നിര്‍വചനത്തില്‍ ഇനി ഇന്ത്യയില്‍ വില്‍ക്കുന്നതും കയറ്റി അയക്കുന്നതും ഉള്‍പ്പെടും. ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചുകൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയെന്ന വ്യവസ്ഥ പുതുതായി കൊണ്ടുവന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍ വ്യാപാരത്തിനും അനുമതി നല്‍കിയിട്ടുണ്ട്.
കല്‍ക്കരി ഖനനം, കല്‍ക്കരി സംസ്‌കരണം, അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. ഡിജിറ്റല്‍ മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. അച്ചടി മാധ്യമരംഗത്ത് 26 ശതമാനം വിദേശനിക്ഷേപം അനുവദിച്ച മാതൃകയില്‍ത്തന്നെയാണ് ഇതും. വാര്‍ത്തകളും ആനുകാലിക സംഭവങ്ങളും അപ്‌ലോഡ് ചെയ്ത് സംപ്രേഷണംചെയ്യാം. സര്‍ക്കാര്‍ അനുമതിയോടെയാണ് ഈ മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക. ടി.വി. ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.