ഗായത്രി-
കൊച്ചി: കാലഹരണപ്പെട്ട മരുന്നുകളും സംസ്ഥാനത്ത് വിറ്റഴിക്കുന്നു. മരുന്നുകള്‍ക്കും ഗുളികകള്‍ക്കും മേല്‍ പതിച്ചിട്ടുള്ള കാലാവധി തീയതി തിരുത്തി പുതിയ സീല്‍ പതിച്ചാണ് വില്‍പ്പന. വിറ്റഴിയാതെ പോകുന്ന മരുന്നുകള്‍ പുതിയതെന്ന രീതിയില്‍ വീണ്ടും മെഡിക്കല്‍ സ്‌റ്റോറുകളിലെത്തിച്ചാണ് ഈ മരുന്നുകൊള്ള. കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കണമെന്നാണ് നിബന്ധന. സംസ്‌കരണത്തിനെന്നും പറഞ്ഞ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഉത്പാദന കമ്പനികള്‍ തിരിച്ചെടുക്കുന്ന മരുന്നുകള്‍ കാലാവധി തീയതി മാറ്റി വീണ്ടും മെഡിക്കല്‍ സ്‌റ്റോറുകളിലെത്തുന്നത് ആരും അറിയുന്നില്ല. 1.15 ലക്ഷം കോടി രൂപയുടെ മരുന്നാണ് ഓരോ വര്‍ഷവും കേരളത്തില്‍ മാത്രം വിറ്റഴിക്കുന്നത്. നാല് ലക്ഷത്തോളം മരുന്നുകളാണ് വ്യത്യസ്ത കമ്പനികള്‍ വില്‍ക്കുന്നത്. ഇതില്‍ 12,000ത്തോളം മരുന്നുകള്‍ മാത്രമേ ഗുണപരിശോധനയ്ക്ക് വിധേയമാക്കുന്നുള്ളൂ.
ഗുണനിലവാരമില്ലാത്തതും കാലഹരണപ്പെട്ടതുമായ മരുന്നുകള്‍ സംസ്‌കരിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗമാണ്. പരിശോധന നിര്‍ജീവമായതാണ് മരുന്നുകൊള്ളക്കാര്‍ക്ക് അനുഗ്രഹമായത്. ഐ.എം.എയുടെ പാലക്കാട്ടുള്ള ഒരു സംസ്‌കരണ യൂണിറ്റാണ് കാലഹരണപ്പെട്ട മരുന്നുകള്‍ സംസ്‌കരിക്കുന്നതിന് സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിക്കുന്നത്. രണ്ടാമതൊന്ന് തിരുവനന്തപുരം ജില്ലയില്‍ സ്ഥാപിക്കാനുള്ള ശ്രമം നടന്നെങ്കിലും എതിര്‍പ്പുകള്‍ മൂലം നടന്നില്ല. പഴയതിനെ പുതിയതാക്കി മാറ്റുന്ന ജാലവിദ്യ ഡല്‍ഹിയില്‍ വ്യാപകമായപ്പോള്‍ സംഗതി കോടതി കയറി. ഡല്‍ഹി ഹൈക്കോടതി ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറലിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
സംസ്ഥാനത്ത് ആശുപത്രികളിലെ ഫാര്‍മസിയടക്കം 20,000 മെഡിക്കല്‍ ഷോപ്പുകളാണുള്ളത്. ഇതില്‍ കാലഹരണപ്പെട്ട മരുന്നുകള്‍ കണ്ടെത്തിയ രണ്ടായിരത്തോളം ഷോപ്പുകള്‍ ജില്ലാതല അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍മാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഞ്ഞൂറിലധികം ഉടമകള്‍ക്കെതിരെ കേസെടുത്തു.
‘കാലാവധി തീരുന്നതിന് രണ്ട് മാസം മുമ്പ് തന്നെ മരുന്ന് ഉപയോഗത്തില്‍ നിന്ന് മാറ്റണം. ഉപയോഗപ്രദമായ വിഷമാണ് മരുന്ന്. അത് കാലാവധി കഴിഞ്ഞാല്‍ തീര്‍ത്തും വിഷമായി മാറും. അത് വില്‍ക്കുകയോ, ഉപയോഗിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.