കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്

കരിപ്പൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമെന്ന് എമിറേറ്റ്‌സ്

ഫിദ-
കോഴിക്കോട്: റണ്‍വേ നവീകരണത്തിനായി 2015ല്‍ നിര്‍ത്തിയ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി കോഴിക്കോട് വിമാനത്താവളത്തില്‍ ദുബൈ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് സംഘം നടത്തിയ സുരക്ഷ വിലയിരുത്തല്‍ തൃപ്തികരം.
സര്‍വിസ് ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനത്താവള അതോറിറ്റിയും എമിറേറ്റ്‌സും ധാരണാപത്രം ഒപ്പിട്ടു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കുന്നതിന് തയാറാണെന്നാണ് എമിറേറ്റ്‌സ് വിമാനത്താവള അതോറിറ്റിയെ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്ദുബൈ സെക്ടറില്‍ ബി 777300 ഇ.ആര്‍, ബി 777200 എല്‍.ആര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്തുന്നതിനാണ് എമിറേറ്റ്‌സ് താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്ന വിമാനങ്ങളുടെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘം റണ്‍വേ, ഏപ്രണ്‍, റെസ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.
സര്‍വിസ് തുടങ്ങുന്നതിനായി കമ്പാറ്റബിലിറ്റി പഠനറിപ്പോര്‍ട്ട് തയാറാക്കേണ്ടതുണ്ട്. നേരത്തേ എയര്‍ ഇന്ത്യക്ക് വേണ്ടി തയാറാക്കിയ റിപ്പോര്‍ട്ട് അതോറിറ്റിയുടെ കൈവശമുണ്ട്. ഇവയില്‍ എമിറേറ്റ്‌സ് സര്‍വിസ് നടത്തുന്ന വിമാനത്തിന്റെ സാങ്കേതികവശങ്ങള്‍ ഉള്‍പ്പെടുത്തണം. ഇതിനായി സാങ്കേതികവിവരങ്ങള്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം നല്‍കാമെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്.
വിമാനത്താവളത്തിലെ വിവിധ വകുപ്പുമേധാവികള്‍ ഉള്‍പ്പെടെയുള്ളവരുമായും സംഘം കൂടിക്കാഴ്ച നടത്തി. വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, വ്യോമഗതാഗത വിഭാഗം (എ.ടി.സി) മേധാവി മുഹമ്മദ് ഷാഹിദ്, എ.ടി.സി ജോ. ജനറല്‍ മാനേജര്‍ ഒ.വി. മാക്‌സിസ്, എ.ടി.സി ഡി.ജി.എം ആന്‍ഡ് സേഫ്റ്റി മാനേജര്‍ എം.വി. സുനില്‍, കമ്യൂണിക്കേഷന്‍ ജോയന്റ് ജനറല്‍ മാനേജര്‍ മുനീര്‍ മാടമ്പത്ത്, ഓപറേഷന്‍സ് വിഭാഗം ഡി.ജി.എം ജയവര്‍ധന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. മലബാര്‍ ഡവലപ്മന്റെ് ഫോറം പ്രസിഡന്റ് കെ.എം. ബഷീര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ.സി. അബ്ദുറഹ്മാന്‍, ഇസ്മായില്‍ പുനത്തില്‍, മുഹമ്മദ് ഹസ്സന്‍ എന്നിവരും എമിറേറ്റ്‌സ് അധികൃതരുമായി കൂടിക്കാഴ്ച നടത്തി.

Post Your Comments Here ( Click here for malayalam )
Press Esc to close