എമിറേറ്റ്‌സും കരിപ്പൂരിലേക്ക്

എമിറേറ്റ്‌സും കരിപ്പൂരിലേക്ക്

ഫിദ-
മലപ്പുറം: സൗദി എയര്‍ലൈന്‍സിനും എയര്‍ ഇന്ത്യക്കും പിറകെ കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കാന്‍ എമിറേറ്റ്‌സും ഒരുങ്ങുന്നു. സുരക്ഷ വിലയിരുത്തലുകള്‍ക്കായി എമിറേറ്റ്‌സിന്റെ സംഘം മാര്‍ച്ച് ആദ്യവാരത്തില്‍ കരിപ്പൂരിലെത്തും. എമിറേറ്റ്‌സ് കൂടി തിരിച്ചെത്തുന്നതോടെ റണ്‍വേ നവീകരണത്തിന്റെ മുമ്പുണ്ടായിരുന്ന മൂന്ന് വിമാനകമ്പനികളും കരിപ്പൂരില്‍ വീണ്ടും എത്തും. കോഴിക്കോട്ദുബൈ സെക്ടറിലായിരിക്കും എമിറേറ്റ്‌സ് സര്‍വിസ്. നേരത്തേ, കരിപ്പൂരില്‍ വിമാനകമ്പനികളുടെ യോഗം വിളിച്ചപ്പോള്‍ ബി 777200 എല്‍.ആര്‍, ബി 777300 ഇ.ആര്‍ എന്നിവ ഉപയോഗിച്ചു സര്‍വിസ് നടത്തുന്നതിനായിരുന്നു എമിറേറ്റ്‌സ് താല്‍പര്യം പ്രകടിപ്പിച്ചത്.
അതേസമയം, എയര്‍ ഇന്ത്യയുടെ സര്‍വിസ് പുനരാരംഭിക്കുന്നത് അനിശ്ചിതമായി നീളുകയാണ്. വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിനായി ജനുവരി 15ന് കരിപ്പൂരില്‍നിന്ന് വിശദ റിപ്പോര്‍ട്ട് വിമാനത്താവള അതോറിറ്റി ആസ്ഥാനത്തിന് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കഴിഞ്ഞയാഴ്ച അതോറിറ്റി വിശദീകരണം തേടിയിരുന്നു. ഇതിനും മറുപടിയായി റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിച്ചെങ്കിലും ഫയല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറിയിട്ടില്ല.
ഡി.ജി.സി.എയില്‍ എത്തിയാല്‍ മാത്രമേ അന്തിമ അനുമതി ലഭിക്കുകയുള്ളൂ. വിഷയത്തില്‍ എയര്‍ ഇന്ത്യ താല്‍പര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതിനിടെ, എയര്‍ ഇന്ത്യ ഏപ്രില്‍ ഒന്ന് മുതല്‍ ഡല്‍ഹികണ്ണൂര്‍കോഴിക്കോട് സെക്ടറില്‍ സര്‍വിസ് ആരംഭിക്കും. നാല് വര്‍ഷത്തിനുശേഷം ഇന്‍ഡിഗോ ഡല്‍ഹി സെക്ടറില്‍ സര്‍വിസ് പുനരാരംഭിച്ചതിന് പിറകെയാണ് എയര്‍ ഇന്ത്യയും വരുന്നത്. ഡല്‍ഹികണ്ണൂര്‍ സര്‍വിസാണ് കരിപ്പൂരിലേക്ക് നീട്ടുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close