തിരു: ദേശീയതലത്തില്‍ കയര്‍ ഉത്പന്നങ്ങളുടെ 500 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നു. കയര്‍ ഉത്പന്നങ്ങളുടെ വില്‍പന വ്യാപിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്പനി രൂപവത്ക്കരിച്ചായിരിക്കും വിപണനമെന്നും മന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അറിയിച്ചു. വിപണന ശ്യംഖല ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികളുണ്ടാകും. ഈ വര്‍ഷം 100 കോടി രൂപയുടെ കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തും. കുളങ്ങളുടെയും നദികളുടെയും വശങ്ങളില്‍ മണ്ണൊലിപ്പു തടയുന്നതിനാണ് ഇത് ഉപയോഗിക്കുക. മറ്റിടങ്ങളില്‍ നിന്ന് തൊണ്ട് മില്ലുകളിലേക്കെത്തിക്കുന്ന രീതി മാറ്റി തൊണ്ട് ഉള്ളയിടങ്ങളില്‍ കുടുംബശ്രീയുമായി സഹകരിച്ച് 1000 മില്ലുകള്‍ സ്ഥാപിക്കും. കയര്‍ പുനഃസംഘടനാ സ്‌കീമിന്റെ ഭാഗമായി കയര്‍ സംഘങ്ങള്‍ക്ക് ഈ വര്‍ഷം 12 കോടി രൂപ പ്രവര്‍ത്തന മൂലധനമായി അനുവദിക്കും. ഓണത്തിന് 20 മുതല്‍ 50 ശതമാനം വരെ റിബേറ്റില്‍ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിക്കും. ഇതിനോടകം 118 സ്റ്റാളുകളില്‍ വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്ക് 10 ശതമാനം ഇന്‍സെന്റീവ് നല്‍കും. 2015-16ല്‍ 89 കോടിയുടെയും 2016-17ല്‍ 126 കോടിയുടെയും കയര്‍ ഉത്പന്നങ്ങളാണ് സംഭരിച്ചതെന്നും മന്ത്രി അറിയിച്ചു.