ബ്രിട്ടീഷ് ബാങ്കിലെ നിക്ഷേപം; നൈസാമിന്റെ 300 കോടി ഇന്ത്യയിലേക്ക്

ബ്രിട്ടീഷ് ബാങ്കിലെ നിക്ഷേപം; നൈസാമിന്റെ 300 കോടി ഇന്ത്യയിലേക്ക്

അളക ഖാനം-
ലണ്ടന്‍: ഇന്ത്യാ വിഭജനത്തിന് ശേഷം ഹൈദരാബാദ് നൈസാം ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച പത്ത് ലക്ഷത്തിലധികം പൗണ്ട് തങ്ങളുടേതാണെന്ന പാക്കിസ്ഥാന്റെ അവകാശ വാദം തള്ളിയ ബ്രിട്ടീഷ് ഹൈക്കോടതി ഇന്ത്യാ ഗവണ്‍മെന്റിനും നൈസാമിന്റെ പിന്‍ഗാമികള്‍ക്കും അനുകൂലമായി വിധി പുറപ്പെടുവിച്ചു.
1948ലാണ് ഏഴാമത്തെ നൈസാമായ മിര്‍ ഉസ്മാന്‍ അലിഖാന്‍ 10,07,940 പൗണ്ടും ഒന്‍പത് ഷില്ലിംഗും ലണ്ടനിലെ നാഷണല്‍ വെസ്റ്റ്മിന്‍സ്റ്റര്‍ ബാങ്കില്‍ നിക്ഷേപിച്ചത്. പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷണര്‍ ഹബീബ് ഇബ്രാഹിം റഹീം തൂലയെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നു. ഹബീബ് ഇബ്രാഹിം പണം ഉത്തമ വിശ്വാസത്തോടെ സൂക്ഷിക്കാമെന്ന് സമ്മതിക്കുകയും ചെയ്തരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് ആ തുക പലിശ സഹിതം ഇപ്പോള്‍ 35 ദശലക്ഷം പൗണ്ട് (ഏകദേശം 300 കോടി രൂപ ) ആയി വര്‍ധിച്ചു.
ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിനെതിരെ പൊരുതാന്‍ നൈസാമിന് ആയുധങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലം എന്ന പേരിലാണ് ഈ പണത്തില്‍ പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചത്.
അതിനെതിരെ നൈസാമിന്റെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ മുഖറം ജാ രാജകുമാരനും ഇളയ സഹോദരന്‍ മുഫഖം ജാ രാജകുമാരനും ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ബ്രിട്ടീഷ് കോടതിയെ സമീപിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ വാദങ്ങള്‍ തള്ളിയ കോടതി പണത്തിന്റെ അവകാശികള്‍ നൈസാമിന്റെ പിന്മുരക്കാര്‍ക്കാണെന്ന് വിധിക്കുകയായിരുന്നു.1948ല്‍ കുട്ടിയായിരുന്ന മുഖറം ജാ രാജകുമാരന് ഇപ്പോള്‍ എണ്‍പത് വയസു കഴിഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close