ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാന്‍ ആളില്ല

ബാങ്കിലും പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാന്‍ ആളില്ല

രാംനാഥ് ചാവ്‌ല-
മുംബൈ: ബാങ്കിലും പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷപ പദ്ധതികളിലും നിക്ഷേപിക്കാന്‍ ആളില്ല. റിസര്‍വ് ബാങ്ക് പുറത്തുവിട്ട കുടുംബങ്ങളുടെ നിക്ഷേപ വിവരങ്ങള്‍ പ്രകാരം ചെറു നിക്ഷേപ പദ്ധതിളായ പോസ്റ്റല്‍ സേവിംഗ്‌സ് സ്‌കീം, സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് തുടങ്ങിയവയില്‍ നിക്ഷേപം നടത്താന്‍ ഇപ്പോള്‍ ആരും താല്‍പര്യം കാണിക്കുന്നില്ല.
അതേസമയം, കുടുംബങ്ങളുടെ മൊത്തം നിക്ഷേപത്തില്‍ വര്‍ധനവുമുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 9.1 ശതമാനമായിരുന്നു നിക്ഷേപമെങ്കില്‍ 2017-18 വര്‍ഷത്തില്‍ ഇത് 11.9 ശതമാനമായി. പിന്നെ എവിടെയേക്കാണ് നിക്ഷേപം മുഴുവന്‍ പോകുന്നത്. സംശയിക്കേണ്ട. ഓഹരിയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളിലുമാണ് ജനങ്ങള്‍ നിക്ഷേപം നടത്തുന്നത്.
മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഹരി അധിഷ്ഠിത പദ്ധതികള്‍ മികച്ച നേട്ടം നല്‍കുന്നതിനാലാണ് അടിക്കടി ആദായം കുറഞ്ഞുവന്നിരുന്ന ചെറുനിക്ഷേ പദ്ധതികളെ ഉപേക്ഷിക്കാന്‍ കാരണമായി വിദഗ്ധര്‍ പറയുന്നത്. നേരത്തെ, ബാങ്കുകള്‍ നിക്ഷേപ പലിശ കുറയ്ക്കുമ്പോള്‍ പോസ്റ്റ് ഓഫീസിലെ ചെറു നിക്ഷേപ പദ്ധതികള്‍ ജനങ്ങള്‍ക്ക് ആശ്വാസമായിരുന്നു.
എന്നാല്‍, പത്തുവര്‍ഷത്തെ സര്‍ക്കാര്‍ സെ്ക്യൂരിറ്റികളുടെ ആദായ നിരക്കിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്‌കരിക്കാന്‍ തുടങ്ങിയതോടെ പലിശ ആകര്‍ഷകമല്ലാതായി.
ഈയിടെയായി സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍നിന്നുള്ള ആദായം വര്‍ധിച്ചിട്ടും അതിനനുസരിച്ച് പലിശ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിച്ചപ്പോള്‍ രൂപയുടെ മൂല്യം 71 രൂപക്ക് മുകളിലെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പത്തുവര്‍ഷത്തെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ആദായം എട്ട് ശതമാനത്തിലെത്തുകയും ചെയ്തു. അതിനനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ സര്‍ക്കാര്‍ വര്‍ധിപ്പിച്ചതുമില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close