ഫിദ-
കൊച്ചി: മലയാള സിനിമ മേഖലയില്‍ വീണ്ടും ലഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയരുകയാണ്. നേരത്തെയും ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്ന വിധത്തില്‍ സംഭവങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്ത് മുഹമ്മദ് ഹാഷിറിന്റെ അറസ്റ്റ് വലിയ വിവാദമായിരുന്നു. 2014 ഫെബ്രുവരി 28ന് മരടിലെ ഫ്‌ളാറ്റില്‍ നഗ്‌നനായി എത്തി അയല്‍വാസിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും കഞ്ചാവും കണ്ടെത്തിയിരുന്നു. മൂന്നര വര്‍ഷം തടവ് ശിക്ഷയും അനുഭവിച്ചു.
മറ്റൊരു സംഭവം ഷെയ്ന്‍ ടോം ചാക്കോ അറസ്റ്റിലായതാണ്. നാല് യുവതികളെയും നടനെയും കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും 2015 ജനുവരി 30ന് അറസ്റ്റ് ചെയ്തത്.
ലഹരിവസ്തുവായ എം.ഡി.എം.എ.യുമായി നടി അശ്വതി ബാബുവിനെ പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലെ ഫല്‍റ്റില്‍ നിന്നുമായിരുന്നു നടിയെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയിരുന്നെന്ന് അവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. പിന്നീട് 2019 മേയ് രണ്ടിന് കഞ്ചാവുമായി പുതുമുഖ നടന്‍ മിഥുനും ക്യാമറാമാനായ ബംഗളൂരു സ്വദേശി വിശാല്‍ വര്‍മയും എക്‌സൈസിന്റെ പിടിയിലായി.
തിയറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്ന ഒരു സിനിമയിലെ യുവനടിയെ ബ്രഹ്മപുരത്തിനടുത്തുള്ള ഫ്‌ളാറ്റില്‍ ലഹരിയുടെ ഉന്മാദത്തില്‍ നഗ്‌നയായ നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. എക്സ്റ്റസി ഗുളികയാണ് ഇവര്‍ ഉപയോഗിച്ചത്. ഇത് നടിക്ക് എത്തിച്ചുകൊടുത്ത കോഴിക്കോട് സ്വദേശിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ് മെയില്‍ എറണാകുളം സ്വദേശികളായ മൂന്ന് പേരെ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരത്ത് എക്‌സൈസ് അധികൃതര്‍ പിടികൂടിയരുന്നു. 11.5 കോടിയുടെ ഹാഷിഷ് ഓയിലാണ് ഇവരില്‍ നിന്നും പോലീസ് കണ്ടെത്തിയത്. മലയാള സിനിമയിലെ ചില നടന്മാര്‍ക്ക് ഹാഷിഷ് ഓയില്‍ എത്തിച്ച് കൊടുക്കാറുണ്ടെന്ന് ഇവര്‍ എക്‌സൈസ് സംഘത്തോട് പറഞ്ഞതായാണ് വിവരം. ഒരു മുന്‍നിര നടന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ലഹരിവിമുക്ത സെന്ററില്‍ ചികിത്സ തേടിയതായും വിവരമുണ്ട്
നേരത്തെ സിനിമയിലെ ലഹരി സംഘത്തെ പിടികൂടാന്‍ ഷാഡോ പോലീസ് സംഘം ശ്രമം നടത്തിയിരുന്നു. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ സിനിമ മേഖലയില്‍ ഉപയോഗമുണ്ടെന്നും ഇത് കൈമാറുന്നത് കൊച്ചിയിലെ ഒരു പ്രമുഖ റസ്‌റ്റോറന്റില്‍ വെച്ചാണെന്നും കണ്ടെത്തി. ഇതിനിടെ അന്വേഷണത്തിന് സഹായിക്കാമെന്ന് വാഗ്ദാനവുമായി ഒരു നിര്‍മാതാവ് പോലീസിനെ സമീപിച്ചു. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസിലെ ഉള്‍പ്പെടെ ചില സുപ്രധാന വിവരങ്ങള്‍ പോലീസിന് കൈമാറി ഇയാള്‍ വിശ്വാസം പിടിച്ചുപറ്റി.
എന്നാല്‍, പോലീസുമായി നടത്തിയ ശബ്ദസന്ദേശങ്ങള്‍ ഉപയോഗിച്ച് ഇതേ നിര്‍മാതാവ് ഷാഡോ പോലീസിനെതിരേ പരാതി നല്‍കുകയായിരുന്നു. ഷാഡോ സംഘത്തിന്റെ നീക്കം എന്നന്നേക്കുമായി തകര്‍ക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം അത് വിജയിക്കുകയും ചെയ്തു.