വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേക ഫണ്ട് രൂപീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അപകടമുണ്ടായ ആദ്യ മണിക്കൂറുകളിലെ തന്നെ ചികിത്സകളുള്‍പ്പെടെയുള്ള ചെലവുകളാകും പദ്ധതി പ്രകാരം സൗജന്യമാക്കുക. അപകടം നടന്നതുമുതലുള്ള ആദ്യ മണിക്കൂറുകള്‍ അപകടത്തില്‍ പെട്ടയാളുടെ ജീവന്‍ രക്ഷപ്പെടുത്താനുള്ള നിര്‍ണായക സമയമാണ്. ഈ സമയത്ത് മികച്ച ചികിത്സ ലഭിച്ചാല്‍ റോഡപകടങ്ങളിലെ മരണനിരക്ക് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ഗതാഗത മന്ത്രാലയം പദ്ധതിയുടെ കരട് തയ്യാറാക്കിക്കഴിഞ്ഞു. അപകടത്തില്‍ പെടുന്ന ഓരോ വ്യക്തിക്കും 2.5 ലക്ഷം രൂപയുടെ വരെയുള്ള ചികിത്സ സൗജന്യമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയെയാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സിയായി നിയമിക്കുക. ‘പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന’ അഥവാ ‘ആയുഷ്മാന്‍ ഭാരതി’ന്റെ ഭാഗമായാകും പദ്ധതി നടപ്പിലാക്കുക. നിലവില്‍ രാജ്യത്തെ 21,000 ഓളം സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ ആയുഷ്മാന്‍ ഭാരതിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയിലൂടെയാകും പദ്ധതി നടപ്പിലാക്കുക.
നിലവില്‍ രാജ്യത്ത് ഒരുവര്‍ഷം 1,50,000 ആളുകള്‍ റോഡപകടങ്ങളില്‍ മരിക്കുന്നുവെന്നാണ് കണക്കുകള്‍. ഒരുദിവസം രാജ്യത്ത് 1,200 റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ടെന്നും അപകടങ്ങള്‍ മൂലം ദിനംപ്രതി 400 പേരോളം മരിക്കുന്നുവെന്നുമാണ് ഏകദേശ കണക്കുകള്‍. വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന ഹിറ്റ് ആന്‍ഡ് റണ്‍ കേസുകളിലും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഇതുവഴി ചികിത്സ പണച്ചെലവില്ലാതെ ലഭ്യമാക്കാനാകും.